ന്യൂഡെല്‍ഹി: എല്ലാ വര്‍ഷവും നവംബറിന് ശേഷം 40 അടിവരെ മഞ്ഞ് വീഴുകയും താപനില 30–40 ഡിഗ്രി വരെ താഴുകയും ചെയ്യുന്ന കിഴക്കന്‍ ലഡാക്കിലെ ഇന്ത്യന്‍ സൈനികര്‍ക്ക് നവീകരിച്ച, മെച്ചപ്പെട്ട ജീവിതസൗകര്യം ഏര്‍പ്പെടുത്തി. ഇന്ത്യന്‍ സൈന്യം തന്നെയാണ് ഇക്കാര്യം പ്രസ്‌താവനയിലൂടെ അറിയിച്ചത്.
‘ശൈത്യകാലത്ത് വിന്യസിച്ചിരിക്കുന്ന സൈനികരുടെ പ്രവര്‍ത്തനക്ഷമത ഉറപ്പു വരുത്തുന്നതിനായി, ഈ മേഖലയില്‍ വിന്യസിച്ചിരിക്കുന്ന എല്ലാ സൈനികര്‍ക്കും നവീകരിച്ച ജീവിത സൗകര്യങ്ങള്‍ക്കുള്ള ക്രമീകരണം ഏര്‍പ്പെടുത്തി’, ഇന്ത്യന്‍ സൈന്യം പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.
#WATCH Eastern Ladakh: In order to ensure operational efficiency of troops deployed in winters, Indian Army has completed establishment of habitat facilities for all troops deployed in the sector. pic.twitter.com/H6Sm5VG541
— ANI (@ANI) November 18, 2020
സമീപകാലത്ത് ചൈനയുമായുള്ള ഏറ്റുമുട്ടുലുകളെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ച മേഖലകൂടിയാണ് കിഴക്കന്‍ ലഡാക്ക്. ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ മെയില്‍ ഉണ്ടായ ഏറ്റുമുട്ടലിന് ശേഷം ഈ മേഖല സംഘര്‍ഷഭരിതമാണ്. നിലവില്‍ സംഘര്‍ഷത്തിന് താല്‍കാലിക അയവ് വന്നിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും ഏത് നിമിഷവും സ്‌ഥിതിഗതികള്‍ വഷളാകാനുള്ള സാധ്യതയും സാഹചര്യങ്ങളും മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്.
ഇന്ത്യന്‍ സൈനികര്‍ക്കായി അത്യാധുനിക ജീവിത സൗകര്യങ്ങളാണ് ഇവിടെ പുതുതായി ഒരുക്കിയിട്ടുള്ളത്. വര്‍ഷങ്ങളായി നിര്‍മിക്കുന്ന സംയോജിത സൗകര്യങ്ങളുള്ള സ്മാര്‍ട്ട് ക്യാമ്പുകള്‍ക്ക് പുറമെ, വൈദ്യുതി, വെള്ളം ചൂടാക്കുന്നതിനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവും ഇവിടെയുണ്ട്.
Read Also: എബോളക്ക് സമാനമായ ചപാരെ വൈറസ് ശരീര ദ്രവങ്ങളിലൂടെ പകരുമെന്ന് കണ്ടെത്തൽ
കൂടാതെ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്ന സൈനികരെ, വിന്യാസത്തിന്റെ തന്ത്രപരമായ പരിഗണനകളനുസരിച്ച് ചൂടുള്ള കൂടാരങ്ങളില്‍ പാര്‍പ്പിക്കാനും തീരുമാനമായി. മാത്രവുമല്ല സൈനികരുടെ അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ അടിസ്‌ഥാന സൗകര്യങ്ങളും മേഖലയില്‍ ഒരുക്കിയിട്ടുണ്ടെന്നും ഇന്ത്യന്‍ സൈന്യം വ്യക്‌തമാക്കി.
അതേസമയം പ്രദേശത്ത് ചൈന അവരുടെ സൈനികര്‍ക്കായി നേരത്തെ ശീതകാല സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ഒക്‌ടോബറില്‍ ചൈനീസ് മാദ്ധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്‌തിരുന്നു.
Read Also: മധ്യപ്രദേശില്‍ കൗ ക്യാബിനറ്റ് നടപ്പിലാക്കും; ശിവരാജ് സിംഗ് ചൗഹാന്‍