വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞടുപ്പിന് മുന്നോടിയായി റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബൈഡനും തമ്മില്‍ നടക്കാനിരിക്കുന്ന സംവാദത്തില്‍ മ്യൂട്ട് ബട്ടണ്‍ സൗകര്യമൊരുക്കി സംഘാടകര്‍. ഒക്‌ടോബർ 22ന് നടക്കാനിരിക്കുന്ന അവസാന സംവാദത്തിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ആദ്യം നടന്ന സംവാദത്തില്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടുകയും ബൈഡന്‍ സംസാരിക്കുന്നതിനിടെ ട്രംപ് ഇടപെടുകയും ചെയ്‌ത സാഹചര്യത്തിലാണ് പുതിയ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്.
ഒരാള്‍ സംസാരിക്കുമ്പോള്‍ മറ്റെയാള്‍ ഇടക്ക് കയറി സംസാരം തടസപ്പെടുത്തുന്നത് ഒഴിവാക്കാനാണ് ഈ സംവിധാനം ഉള്‍പ്പെടുത്തുന്നത്. ഒരു സ്‌ഥാനാര്‍ഥിയുടെ മൈക്ക് മറ്റെയാള്‍ സംസാരിക്കുമ്പോള്‍ ഓഫാകും. ഇരുവര്‍ക്കും ആദ്യം 15 മിനുട്ട് വീതം നല്‍കും. പിന്നീടുള്ള സമയം ഇരുവരുടെയും മൈക്ക് ഓണാക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
അതേസമയം പുതിയ സംവിധാനത്തിനെതിരെ ട്രംപിന്റെ ക്യാംപയിന്‍ ടീം രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് മൂലം രണ്ടാമത്തെ സംവാദം വിര്‍ച്വല്‍ ആയാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ സംവാദത്തിന് തയാറല്ലെന്ന് ട്രംപ് അറിയിച്ചതിനെ തുടര്‍ന്ന് സംവാദം റദ്ദാക്കിയിരുന്നു. നവംബര്‍ 3നാണ് അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Read also: വാക്ക് പാലിക്കുമോ? തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നാട് വിടുമെന്ന് ട്രംപ്