വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് പിന്നാലെ ഇറാന്റെ ആണവകേന്ദ്രം ആക്രമിക്കാൻ ട്രംപ് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഓവല്‍ ഓഫീസില്‍ കഴിഞ്ഞ വ്യാഴാഴ്‌ച ചേർന്ന യോഗത്തിൽ സുരക്ഷാ ഉപദേഷ്‌ടാക്കളോട് ഇതിന്റെ സാധ്യത തേടിയെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, യോഗത്തില്‍ മുതിര്‍ന്ന ഉപദേശകര്‍ ട്രംപിന്റെ നിര്‍ദേശത്തെ എതിര്‍ക്കുകയായിരുന്നു. വാര്‍ത്ത ഔദ്യോഗിക വൃത്തങ്ങള്‍ സ്‌ഥിരീകരിച്ചെങ്കിലും വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല.
വൈസ് പ്രസിഡണ്ട് മൈക്ക് പെൻസ്, വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ക്രിസ്‌റ്റഫർ സി മില്ലർ, സംയുക്‌ത സേനാധ്യക്ഷൻ ജനറൽ മാർക്ക് എ മില്ലി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
എന്നാല്‍, ട്രംപിന്റെ ആവശ്യം നടപ്പാക്കാനാകില്ലെന്ന് യോഗം തീരുമാനിച്ചു. ഇറാനെ ആക്രമിക്കുന്നത് വ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും സാഹചര്യം അനുകൂലമല്ലെന്നും ഉപദേശകര്‍ പറഞ്ഞു.
Also Read: കമല ഹാരിസിനെതിരെ വിദ്വേഷ പരാമര്‍ശം; പേജുകള്‍ നീക്കം ചെയ്‌ത് ഫേസ്ബുക്ക്
ഇറാൻ വൻതോതിൽ ആണവായുധങ്ങൾ ശേഖരിക്കുന്നതായി അന്താരാഷ്‌ട്ര നിരീക്ഷകർ റിപ്പോർട്ട് നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് ട്രംപ് ആക്രമണ സാധ്യത ആരാഞ്ഞത്. അനുവദിക്കപ്പെട്ടതിലും 12 മടങ്ങാണ് ഇറാന്റെ യുറേനിയം ശേഖരം എന്ന് അന്താരാഷ്‌ട്ര ആറ്റോമിക് എനർജി ഏജൻസി ബുധനാഴ്‌ച റിപ്പോർട്ട് ചെയ്‌തിരുന്നു. ഈ സാഹചര്യത്തിൽ ഇറാനെതിരെ എന്തു നടപടി കൈക്കൊള്ളാനാകുമെന്നും യോഗത്തിൽ ട്രംപ് ആരാഞ്ഞു.
ഭരണകാലത്ത് ഇറാനെതിരെ ട്രംപ് ശക്‌തമായ നടപടികൾ സ്വീകരിച്ചിരുന്നു. ഒബാമയുടെ ഭരണകാലത്ത് നടപ്പാക്കിയ ആണവകരാര്‍ റദ്ദാക്കുകയും സാമ്പത്തിക ഉപരോധം പുനഃസ്‌ഥാപിക്കുകയും ചെയ്‌തിരുന്നു. ബാഗ്‌ദാദ് വിമാനത്താവളത്തില്‍ വെച്ച് ഇറാനിയന്‍ മിലിട്ടറി ജനറല്‍ ഖാസിം സുലൈമാനിയെ വധിക്കാന്‍ ട്രംപ് ജനുവരിയില്‍ ഉത്തരവ് നല്‍കിയിരുന്നു.