അങ്കാറ: തുർക്കിയിലെ ഈജിയൻ മേഖലയിൽ കനത്ത ഭൂകമ്പം. 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 6 പേർ മരിക്കുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കിഴക്കൻ ഈജിയൻ കടലിൽ നിന്ന് പ്രഭവിച്ച ഭൂകമ്പത്തിൽ സമീപമുള്ള ദ്വീപായ സമോസിൽ സുനാമി ഉണ്ടാവുകയും ഇതിനെ തുടർന്ന് തുർക്കിയുടെ മറ്റ് തീരദേശ നഗരങ്ങളിൽ വലിയ തോതിൽ വെള്ളം കയറുകയും ചെയ്‌തു.
Another tsunami footage from the earthquake in Izmir province of Turkey.
This one is really dangerous pic.twitter.com/62zfddWSi8
— Ragıp Soylu (@ragipsoylu) October 30, 2020
സമാനമായ തോതിൽ ഭൂകമ്പം ഗ്രീസിലും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. തീരദേശ നഗരമായ ഇസ്‌മിറിൽ നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. ഈ പ്രവിശ്യയിൽ തകർന്ന ആറ് കെട്ടിടങ്ങളെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടുണ്ടെന്ന് തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സൊയ്‌ലു ട്വീറ്റ് ചെയ്‌തു. 20 കെട്ടിടങ്ങൾ തകർന്നതിനെക്കുറിച്ചുള്ള വിവരം തന്റെ പക്കലുണ്ടെന്ന് നഗര മേയർ ടങ്ക് സോയർ മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി. ഈ കെട്ടിടങ്ങൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നെന്ന് സർക്കാർ പറയുന്നു. സമീപ നഗരങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായും കെട്ടിടങ്ങൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്.
തകർന്ന് വീണ കെട്ടിടങ്ങളുടെ കൂമ്പാരങ്ങൾക്കിടയിൽ നിന്ന് വെളുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോലീസ് രക്ഷാപ്രവർത്തനം നടത്തി വരികയാണ്. 70ഓളം ആളുകളെ ഇതിനോടകം രക്ഷപെടുത്തി. മുൻകരുതലിന്റെ ഭാഗമായി സാമോസ് ദ്വീപിലെ വിമാനത്താവളം താൽകാലികമായി അടച്ചിരിക്കുകയാണ്.
ഗ്രീസും തുർക്കിയും ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നാണ്. 1999 ൽ തുർക്കിയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇസ്‌താംബൂളിൽ 1,000 പേർ ഉൾപ്പെടെ 17,000 പേർ മരിച്ചു. തെക്കുകിഴക്കൻ പ്രവിശ്യയായ വാനിൽ 2011 ൽ ഉണ്ടായ മറ്റൊരു ഭൂകമ്പം 600ലധികം പേരുടെ മരണത്തിന് ഇടയാക്കിയിരുന്നു.
Also Read: പുൽവാമ ആക്രമണം; വിവാദ പ്രസ്‌താവനയിൽ വിശദീകരണവുമായി പാക് മന്ത്രി