പാകിസ്‌ഥാൻ: പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്‌താവനയിൽ വിശദീകരണവുമായി പാക് മന്ത്രി ഫവാദ് ചൗദരി. ദേശീയ അസംബ്‌ളിക്കിടെ മന്ത്രി നടത്തിയ പ്രസ്‌താവന പാകിസ്‌ഥാനിൽ വിവാദമായിരുന്നു. രാജ്യത്തിൻറെ പല ഭാഗങ്ങളിലും പ്രതിഷേധം ശക്‌തമായതോടെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് മന്ത്രി പറയുന്നു.
പാകിസ്‌ഥാൻ ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്നു എന്നത് ഇന്ത്യ ദീർഘകാലമായി ഉയർത്തിയിരുന്ന വാദമാണ്. ഇത് ശരിവെക്കുന്ന പ്രസ്‌താവനയാണ് കഴിഞ്ഞ ദിവസം പാകിസ്‌ഥാന്റെ ശാസ്‌ത്ര-സാങ്കേതിക വകുപ്പ് മന്ത്രിയായ ഫവാദ് അഹമ്മദ് ചൗദരി നടത്തിയത്. പുൽവാമ ആക്രമണം പാകിസ്‌ഥാന് നേട്ടമാണെന്നും ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിജയമാണെന്നുമായിരുന്നു പാക് ദേശീയ അസംബ്ളിയിൽ മന്ത്രിയുടെ പ്രസ്‌താവന.
എന്നാൽ, രാജ്യത്തുടനീളം എതിർപ്പുകൾ ഉയർന്നതോടെ പുൽവാമക്ക് ശേഷമുള്ള സാഹചര്യത്തെ കുറിച്ചാണ് താൻ സംസാരിച്ചതെന്ന് മന്ത്രി പറഞ്ഞു. പാകിസ്‌ഥാൻ ഒരു തരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളും അനുവദിക്കുന്നില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
അതേസമയം, പാകിസ്‌ഥാന്റെ യഥാർഥ മുഖം മന്ത്രിയുടെ വാക്കുകളിലൂടെ വ്യക്‌തമായെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പാകിസ്‌ഥാനെ കുറിച്ചും ഭീകരതയെ പ്രോൽസാഹിപ്പിക്കുന്ന നിലപാടിനെ കുറിച്ചും ലോകത്തിന് മനസിലായെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഒരു നിരാകരണത്തിനും സത്യത്തെ മറച്ചുവെക്കാൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
ജമ്മു കശ്‌മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്‌ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി 14ആം തീയതിയാണ്, തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തിയത്. അവാന്തിപുരക്കടുത്തുള്ള ലെത്തപ്പോരയിൽ വച്ച് സ്‌ഫോടക വസ്‌തുക്കൾ നിറച്ച ഒരു മഹീന്ദ്ര സ്‌കോർപിയോ സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 49 സിആർപിഎഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്‌ഥാനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
Also Read: പീപ്പിള്‍സ് അലയന്‍സ് ഫോർ ഗുപ്കര്‍ ഡിക്‌ളറേഷന്‍ പ്രതിനിധികള്‍ കാര്‍ഗില്‍ സന്ദര്‍ശിച്ചു