കിഴക്കമ്പലം: വിളയ്‌ക്കണക്കൽ സമരത്തിനിടെ മർദ്ദനമേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ പ്രതിഷേധം ശക്‌തം. ദീപുവിന്റെ മരണത്തിൽ സ്‌ഥലം എംഎൽഎയ്‌ക്ക് പങ്കുണ്ടെന്ന ആരോപണവുമായി വാർഡ് മെമ്പർ നിഷ അലിയാർ രംഗത്തെത്തി. ദീപുവിന് മർദ്ദനമേൽക്കുമ്പോൾ ശ്രീനിജിൻ എംഎൽഎ തൊട്ടടുത്തുള്ള സിപിഎം പ്രവർത്തകൻ സുകുവിന്റെ വീട്ടിൽ ഉണ്ടായിരുന്നതായാണ് ആരോപണം.
ആക്രമണ വിവരം അറിഞ്ഞുചെന്ന തന്നെയും ഭീഷണിപ്പെടുത്തിയെന്ന് ട്വന്റി 20യുടെ അഞ്ചാം വാര്‍ഡ് മെമ്പര്‍ നിഷ പറഞ്ഞു. ദീപു വിളിച്ചതിനെത്തുടര്‍ന്ന് അവിടെ ചെന്നപ്പോള്‍ കണ്ടത് വാര്‍ഡില്‍ തന്നെയുള്ള സിപിഎം പ്രവര്‍ത്തകരായ നാലുപേര്‍ ചേര്‍ന്ന് ദീപുവിനെ മതിലില്‍ ചേര്‍ത്തു പിടിച്ചിരിക്കുന്നതാണ്. എന്താണെന്ന് ചോദിച്ചപ്പോള്‍, ‘ഞങ്ങളാടീ തല്ലിയത്, ഞങ്ങള്‍ സിപിഎമ്മുകാരാടീ, ഞാനാ തല്ലിയത്’ എന്നുപറഞ്ഞ് ആക്രോശിച്ചു. അഞ്ച് മണിക്കുശേഷം വാര്‍ഡില്‍ ഇറങ്ങിയാല്‍ കാല് വെട്ടുമെന്നും ഭീഷണിപ്പെടുത്തി.
ആ സമയത്ത് എംഎൽഎ അവിടെ ഉണ്ടായിരുന്നു. എന്തിനാണ് എംഎല്‍എ അവിടെ എത്തിയത് ? അക്രമത്തില്‍ എംഎല്‍എയ്‌ക്ക് പങ്കില്ലെങ്കില്‍ എന്തിനാണ് ആ സമയത്ത് അവിടെ വന്നതെന്നും നിഷ ചോദിച്ചു. മർദ്ദനമല്ലെങ്കിൽ പിന്നെ എന്ത് കാരണത്താലാണ് ദീപു മരിച്ചതെന്ന് വ്യക്‌തമാക്കണം. തലക്ക് അടിയേറ്റതിനാലാണ് ദീപുവിന് അടിയന്തര ശസ്‌ത്രക്രിയ വേണ്ടിവന്നത്. ദീപുവിന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും നിഷ ആവശ്യപ്പെട്ടു.
എംഎൽഎയുടെ കിരാത നടപടികൾക്കെതിരായാണ് ട്വന്റി 20 പ്രവർത്തകർ വിളക്കണച്ച് പ്രതിഷേധിച്ചത്. ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ച ‘സ്‌ട്രീറ്റ് ലൈറ്റ്’ ചലഞ്ച് പദ്ധതിയെ തകര്‍ക്കാന്‍ കുന്നത്തുനാട് എംഎല്‍എ ശ്രമിച്ചെന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ദീപു വീട്ടിൽ വിളക്കണച്ച് പ്രതിഷേധിക്കുമ്പോൾ തൊട്ടടുത്ത പുരയിടത്തിൽ മറഞ്ഞിരുന്ന അക്രമികൾ ചാടിവീണ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
Also Read: ഹിജാബ് വിലക്കി, രാജിവെച്ച് കോളേജ് അധ്യാപിക; ആത്‌മാഭിമാനം ചോദ്യംചെയ്‌തെന്ന് കത്ത്