കിഴക്കമ്പലം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ട്വന്റി-20യുടെ സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. എറണാകുളത്തെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കുള്ള ട്വന്റി-20യുടെ സ്‌ഥാനാർഥികളെയാണ് സംഘടനയുടെ ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പ്രഖ്യാപിച്ചത്.
ട്വന്റി-20യുടെ ശക്‌തി കേന്ദ്രമായ കുന്നത്തുനാട്ടിൽ സുജിത്ത് പി സുരേന്ദ്രനാണ് മൽസരിക്കുന്നത്. കോതമംഗലത്ത് ഡോ. ജോസ് ജോസഫ് സ്‌ഥാനാർഥി ആകും. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച ഡോക്‌ടർ ജോസ് ജോസഫ്, കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ മരുമകനാണ്.
പെരുമ്പാവൂരിൽ ചിത്ര സുകുമാരനാണ് സ്‌ഥാനാർഥി. മാദ്ധ്യമ പ്രവര്‍ത്തകനായ സിഎൻ പ്രകാശൻ മൂവാറ്റുപുഴയിൽ സ്‌ഥാനാർഥി ആകും. വൈപ്പിനിൽ ഡോ. ജോബ് ചക്കാലക്കലാവും മൽസരിക്കുക. പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന് ഉള്ളവരല്ലെങ്കിലും സ്‌ഥാനാർഥികൾ എല്ലാവരും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ പ്രാവീണ്യം ഉള്ളവരാണ്.
അതേസമയം, സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ വ്യക്‌തികളെ ഉൾപ്പെടുത്തി ട്വന്റി-20 ഉപദേശക സമിതി രൂപീകരിച്ചു. പുതിയ ഉപദേശക സമിതി അധ്യക്ഷനായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ചുമതലയേറ്റു. ഏഴംഗ ഉപദേശക സമിതിയിൽ നടൻ ശ്രീനിവാസനും സംവിധായകൻ സിദ്ധീഖും അംഗങ്ങളാവും.
കുന്നത്തുനാട് മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്നാണ് ട്വന്റി-20യുടെ കണക്കു കൂട്ടല്‍. മണ്ഡലത്തിലെ നാല് പഞ്ചായത്തുകളില്‍ നിന്നായി തദ്ദേശ തിരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തോളം വോട്ടു നേടിയതാണ് സംഘടനക്ക് പ്രതീക്ഷ നൽകുന്നത്. ഇതേ മികവ് ആവർത്തിച്ചാൽ മണ്ഡലം കൈപ്പിടിയിലൊതുക്കാം എന്നാണ് ഇവർ കരുതുന്നത്.
Also Read: 50 ശതമാനം സംവരണം പുനഃപരിശോധിക്കാം; സംസ്‌ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നോട്ടീസ്
ജനാധിപത്യത്തിലെ മനോഹരമായ സാധ്യതകളാണ് ആർക്കും എവിടെയും മത്സരിക്കാം എന്നതും ആർക്കും രാഷ്ട്രീയപാർട്ടിയോ സംഘടനയോ രൂപീകരിച്ചു ഇതുപോലെ പ്രവർത്തിക്കാം എന്നതും. പക്ഷെ നിർഭാഗ്യവശാൽ അത് ജനാധിപത്യത്തെ ശക്‌തിപ്പെടുത്തകയല്ല ചെയ്യുന്നത്, മറിച്ച് കൂടുതൽ കൂടുതൽ ശിഥിലീകരിക്കുകയാണ് ചെയ്യുന്നത് എന്നതാണ് യാഥാർഥ്യം. നമ്മുടെ ജനാധിപത്യം കൂടുതൽ ശക്തവും മനോഹരവും ആകണമെങ്കിൽ അതിന് ഒട്ടനവധി പൊളിച്ചെഴുത്തുകൾ അനിവാര്യമാണ്.
അധികാര കൊതി മൂലമോ, വ്യവസ്‌ഥിതിയോടുള്ള വെറുപ്പിൽ നിന്നോ രൂപം കൊള്ളുന്ന ഓരോ സംഘടനകളും പുതിയപാർട്ടികളും പിളരുംതോറും എണ്ണം കൂടുന്ന രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളും നമ്മുടെ ജനാധിപത്യം തകർക്കുകയും ഫാസിസവും ഏകാധിപത്യവും അരക്കിട്ട് ഉറപ്പിക്കുകയും ചെയ്യും എന്ന യാഥാർഥ്യം ആരും കാണാതെ പോകരുത്.