കാബൂള്‍: താലിബാന്‍ വിഷയത്തിലെ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ച് ട്വിറ്റര്‍. ട്വീറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തില്ലെന്നും ട്വിറ്ററിന്റെ നയങ്ങളും നിയമങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുകയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും ട്വിറ്ററിന്റെ വക്‌താവ് അറിയിച്ചു.
ജനങ്ങളുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കാനും അതീവ ജാഗ്രത പുലര്‍ത്താനുമാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ട്വിറ്റര്‍ പറഞ്ഞു. താലിബാൻ അനുകൂല പോസ്‌റ്റുകള്‍ക്ക് ഫേസ്ബുക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് വിഷയത്തിൽ ട്വിറ്റർ അവരുടെ നിലപാട് അറിയിച്ചത്.
‘സഹായം അഭ്യര്‍ഥിക്കാന്‍ വേണ്ടിയും അഫ്‌ഗാനിലെ ജനങ്ങള്‍ ട്വിറ്ററിനെ ഉപയോഗിക്കുന്നുണ്ട്. ട്വിറ്ററിന്റെ നയങ്ങളെ ലംഘിക്കുന്ന, പ്രത്യേകിച്ച്, അക്രമത്തെ മഹത്വവൽകരിക്കുന്ന ട്വീറ്റുകളുണ്ടായാല്‍ അവക്കെതിരെ നടപടി സ്വീകരിക്കും. തെറ്റിദ്ധാരണ ജനിപ്പിക്കാന്‍ വേണ്ടി തയ്യാറാക്കുന്ന പോസ്‌റ്റുകള്‍ക്കെതിരേയും നടപടിയുണ്ടാകും,’ ട്വിറ്റര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് താലിബാന്‍ അനുകൂല പോസ്‌റ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയാണെന്ന് ഫേസ്ബുക്ക് അറിയിച്ചത്. കമ്പനിയുടെ മറ്റ് പ്ളാറ്റ്‌ഫോമുകളായ ഇന്‍സ്‌റ്റഗ്രാം, വാട്‍സ്ആപ്പ് എന്നിവിടങ്ങളിലും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Must Read: അയോധ്യ ക്ഷേത്ര നഗരം സന്ദർശിക്കുന്ന ആദ്യ രാഷ്‌ട്രപതിയാവാൻ ഒരുങ്ങി രാംനാഥ് കോവിന്ദ്