ലക്‌നൗ: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം 28ന് അയോധ്യ നഗരിയില്‍ സന്ദര്‍ശനം നടത്തും. സന്ദര്‍ശനത്തിന് മുന്നോടിയായി സ്‌ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി. നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അഷുതോഷ് ഗംഗല്‍ ഉൾപ്പെടെ നിര്‍മാണ പ്രവൃത്തികള്‍ പരിശോധിക്കാനെത്തി.
ഈ മാസം 18ന് പ്രത്യേക ട്രെയിനിലാണ് രാഷ്‌ട്രപതി അയോധ്യയിലെത്തുക. ഇതോടെ അയോധ്യ രാമക്ഷേത്ര നഗരിയില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ രാഷ്‌ട്രപതിയെന്ന നേട്ടം രാംനാഥ് കോവിന്ദിന് സ്വന്തമാകും. റെയില്‍വേ സ്‌റ്റേഷന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ഉദ്യോഗസ്‌ഥന്‍ നാല് മണിക്കൂറോളം ഇവിടെ ചിലവഴിച്ചു.
രാഷ്‌ട്രപതിയുടെ സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാ സാഹചര്യങ്ങളും വിലയിരുത്തുന്നുണ്ട്. ഡെല്‍ഹിയില്‍ നിന്ന് ലക്‌നൗവിലെത്തി അവിടെ നിന്നായിരിക്കും രാഷ്‌ട്രപതി അയോധ്യയിലെത്തുക. പ്രത്യേക ട്രെയിനില്‍ ഇത് രണ്ടാം തവണയാണ് രാംനാഥ് കോവിന്ദ് ഉത്തര്‍പ്രദേശിൽ എത്തുന്നത്. ജൂണ്‍ 25ന് അദ്ദേഹം തന്റെ ജൻമനാടായ കാണ്‍പൂരിലെക്ക് ട്രെയിനില്‍ യാത്ര നടത്തിയിരുന്നു.
അതേസമയം അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറില്‍ ഭക്‌തര്‍ക്കായി തുറന്നു കൊടുക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ക്ഷേത്രനിര്‍മാണം ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ കൂടിയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കോടികൾ ചിലവഴിച്ച് വിമാനത്താവളം അടക്കമുള്ള വൻ വികസന പദ്ധതികളാണ് അയോധ്യയില്‍ നടപ്പാക്കുന്നത്.
Read Also: അലിഗഡിന്റെ പേര് മാറ്റണം; സർക്കാരിന് ശുപാർശ നൽകി ജില്ലാ പഞ്ചായത്ത്