കൊച്ചി: സാമൂഹ മാദ്ധ്യമ വെബ്‌സൈറ്റായ ട്വിറ്റര്‍ പണിമുടക്കി. ആന്തരിക സംവിധാനങ്ങളിലുള്ള ചില പ്രശ്‌നങ്ങള്‍ കാരണം നിരവധി ഉപയോക്‌താക്കളുടെ പ്രൊഫൈലുകൾ ലഭ്യമാകുന്നില്ല. ലോകമാകമാനം ഈ പ്രശ്‌നം നേരിടുന്നതായി നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ് പ്രശ്‌നം ആരംഭിച്ചതെങ്കിലും ഉച്ചയോടെ കൂടുതൽ സങ്കീർണമായതായി ഉപയോക്‌താക്കൾ സാക്ഷ്യപ്പെടുത്തുന്നു.
‘ഡൗൺ ഡിറ്റക്റ്റർ’ ഇത് സ്‌ഥിരീകരിച്ചിട്ടുണ്ട്. ട്വിറ്റര്‍ പ്രവര്‍ത്തന രഹിതമായതിന്റെ കാരണം ഇപ്പോഴും വ്യക്‌തമല്ല. സംഭവത്തില്‍ “നിങ്ങളിൽ ചിലർക്ക് ട്വിറ്റർ ലോഡ് ആകാതിരിക്കാം. പ്രശ്‌നം ഏറ്റവും വേഗത്തിൽ പരിഹരിക്കാനായി ഞങ്ങൾ ശ്രമിക്കുന്നുണ്ട്” എന്ന് മാത്രമാണ് ഔദ്യോഗിക പ്രതികരണം.
പ്രശ്‌നം നേരിട്ട പലർക്കും പോസ്‌റ്റുകൾ കാണാൻ സാധിക്കുന്നുണ്ടായിരുന്നു. എന്നാൽ, ട്വീറ്റുകൾ പോസ്‌റ്റ് ചെയ്യാനോ ലൈക് ചെയ്യാനോ റീട്വീറ്റ് ചെയ്യാനോ കഴിയുന്നില്ല. പ്രശ്‌നം പ്രധാനമായും അനുഭവപ്പെട്ട് തുടങ്ങിയത് അമേരിക്കയിലായിരുന്നു. ട്വീറ്റ് ചെയ്യാൻ ശ്രമിച്ചവർക്കെല്ലാം വീണ്ടും ട്വീറ്റ് ചെയ്യാൻ ശ്രമിക്കൂ എന്ന സന്ദേശമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിലരുടെ അക്കൗണ്ട് തുറക്കാൻ പോലും സാധിക്കുന്നില്ല.
എന്നാൽ, സുരക്ഷാ ലംഘനത്തിനോ ഹാക്കിങ്ങിനോ ഇതുവരെ തെളിവുകളില്ലെന്ന് ട്വിറ്റര്‍ ഉദ്യോഗസ്‌ഥർ അനൗദ്യോഗികമായി പറഞ്ഞു. പ്രശസ്‌തരായ ചിലരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമം നടന്നതായി കുറച്ചുമുൻപ് ട്വിറ്റര്‍ തന്നെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതുപോലുള്ള എന്തെങ്കിലും സങ്കീർണമായ പ്രശ്‌നങ്ങളാണോ എന്നത് വ്യക്‌തമാകാൻ സമയം വേണ്ടിവരുമെന്നാണ് സാങ്കേതിക രംഗത്തെ സുരക്ഷാ വിദഗ്‌ധർ പറയുന്നത്.
ഇന്ത്യൻ സമയമനുസരിച്ച്, പുലർച്ച 5.30 മുതലാണ് ഉപയോക്‌താക്കളുടെ പരാതികൾ ലഭ്യമായിതുടങ്ങിയത്. 3 മിനിറ്റിനകം 50നായിരത്തിലധികം പരാതികൾ റിപ്പോർട്ട് ചെയ്‌തതായി ഔദ്യോഗിക കണക്കുകൾ പറയുന്നുണ്ട്.
Most Read: കുംഭമേള അവസാനിപ്പിക്കും; സഹകരിക്കാൻ തയ്യാറാണെന്ന് സന്യാസിമാർ