ന്യൂഡെൽഹി: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിൽ നിന്ന് ബ്ളൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റർ. അതേസമയം, ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല.
വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ അക്കൗണ്ട് 6 മാസത്തോളമായി സജീവമല്ലാത്തതിനെ തുടർന്നാണ് ബ്ളൂ ടിക്ക് നീക്കം ചെയ്തതെന്ന് ഉപരാഷ്ട്രപതിയുടെ ഓഫിസ് അറിയിച്ചു. 2020 ജൂലൈ 23നാണ് വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ അക്കൗണ്ടിൽ നിന്ന് അവസാനമായി ട്വീറ്റ് ചെയ്തിരിക്കുന്നത്. എതിർപ്പ് അറിയിച്ചതിനെ തുടർന്ന് ബ്ളൂ ബാഡ്ജ് തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികൾ ട്വിറ്റർ സ്വീകരിച്ചിട്ടുണ്ടെന്നും ഉപരാഷ്ട്രപതിയുടെ ഓഫിസ് വ്യക്തമാക്കി.
അതേസമയം, ട്വിറ്ററിന്റെ നടപടിയെ ചോദ്യം ചെയ്ത് ബിജെപി രംഗത്തെത്തി. ഇന്ത്യൻ ഭരണഘടനക്ക് എതിരായ ആക്രമണമാണ് ഇതെന്ന് ബിജെപി നേതാവ് സുരേഷ് നഖുവ പറഞ്ഞു. ഒരു അക്കൗണ്ടിന്റെ ആധികാരികത വെളിപ്പെടുത്തുന്ന സംവിധാനമാണ് ട്വിറ്ററിലെ ബ്ളൂ ടിക്ക്. എന്നാൽ സജീവമായ അക്കൗണ്ടുകൾക്ക് മാത്രമാണ് ഇത്തരത്തിൽ ബ്ളൂ ടിക്ക് നൽകുന്നതെന്ന് ട്വിറ്റർ വിശദീകരിച്ചു.
സർക്കാർ കമ്പനികൾ, ബ്രാൻഡുകൾ, ലാഭരഹിത സംഘടനകൾ, വാർത്താ മാദ്ധ്യമങ്ങൾ, മാദ്ധ്യമ പ്രവർത്തകർ, സിനിമ, കായിക താരങ്ങൾ, പരിസ്ഥിതി പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, മറ്റു ശ്രദ്ധേയ വ്യക്തിത്വങ്ങൾ തുടങ്ങിയവരുടെ അക്കൗണ്ടുകൾക്കാണ് ട്വിറ്റർ ബ്ളൂ ടിക്ക് അനുവദിക്കുക. അക്കൗണ്ടുകൾ നിഷ്ക്രിയവും അപൂർണവുമാകുക, അക്കൗണ്ടിലെ പേര് മാറ്റുക, ഔദ്യോഗിക പദവികൾ ഒഴിയുക തുടങ്ങിയവ സംഭവിച്ചാൽ ബ്ളൂ ടിക്ക് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
Read also: കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ്; രവി പൂജാരിയുടെ ചോദ്യം ചെയ്യൽ തുടരും