പാലക്കാട് : വാളയാര്‍ കേസിലെ രണ്ട് പ്രതികളെ റിമാന്‍ഡ് ചെയ്‌തുകൊണ്ട് പാലക്കാട് പോക്‌സോ കോടതി ഉത്തരവിട്ടു. വി മധു, ഷിബു എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്‌തത്. കൂടാതെ കേസിലെ മറ്റൊരു പ്രതിയായ എം മധുവിന് കോടതി ജാമ്യം അനുവദിച്ചു. ഇപ്പോള്‍ റിമാന്‍ഡില്‍ വിട്ട രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ജനുവരി 22ആം തീയതി പരിഗണിക്കുമെന്നും കോടതി വ്യക്‌തമാക്കി.
വാളയാര്‍ കേസില്‍ പുനര്‍വിചാരണ നടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ രണ്ട് പ്രതികളെ റിമാന്‍ഡ് ചെയ്‌തുകൊണ്ട് കോടതി ഉത്തരവിട്ടത്. പ്രതികളെ കുറ്റവിമുക്‌തരാക്കിയ പാലക്കാട് പോക്‌സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പുനര്‍വിചാരണ നടത്താനും ഉത്തരവിട്ടു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പുനര്‍വിചാരണ വീണ്ടും ആരംഭിച്ചിരിക്കുന്നത്. ഇതുവരെ ജാമ്യത്തിലായിരുന്ന പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയതിന് ശേഷമാണ് റിമാന്‍ഡില്‍ വിട്ടത്.
2017 ജനുവരിയിലാണ് 12ഉം, 9ഉം വയസുള്ള പെണ്‍കുട്ടികളെ വാളയാറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഒടുവില്‍ പ്രതികള്‍ക്കെതിരെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് പോക്‌സോ കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് പോക്‌സോ കോടതി ഉത്തരവ് റദ്ദാക്കി, പുനര്‍വിചാരണക്ക് ഉത്തരവിട്ടത്.
Read also : വിമാന യാത്രക്കിടെ 7 വയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു