തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ഒരു തസ്‌തികയിൽ രണ്ടുപേർക്ക് നിയമനം. സംസ്‌കൃത പ്രൊഫസർ തസ്‌തികയിലാണ് രണ്ടുപേർക്ക് ശമ്പളവും പെൻഷനും നൽകുന്നത്. ഇതിനെതിരെ സിൻഡിക്കേറ്റ് അംഗം ഡോ. പി റഷീദ് അഹമ്മദ് ഗവർണർക്ക് പരാതി നൽകി. കലാമണ്ഡലം വിസിയായി പ്രവർത്തിക്കുന്ന ഡോ. ടികെ നാരായണനും, ഡോ. ബി കരുണാകരനുമാണ് ഒരേ തസ്‌തികയിലുള്ളത്. 1987-ൽ നടത്തിയ നിയമന കുംഭകോണമാണ് രണ്ടുപേർക്ക് ഒരേ തസ്‌തികയിൽ ശമ്പളം നൽകുന്ന ഗതികേടിലേക്ക് സർവകലാശാലയെ എത്തിച്ചതെന്ന് റഷീദ് അഹമ്മദിന്റെ പരാതിയിൽ പറയുന്നു.
ലിസ്‌റ്റിൽ ഉയർന്ന റാങ്ക് നേടിയ ഡോ. ബി കരുണാകരനെ നിയമിക്കാൻ ഗവർണർ ഉത്തരവ് നൽകിയിട്ടും സിൻഡിക്കേറ്റ് ഇത് അവഗണിക്കുക ആയിരുന്നുവെന്ന് പരാതിയിലുണ്ട്. 1997-ൽ വീണ്ടും വിജ്‌ഞാപനം പുറപ്പെടുവിക്കുകയും തുടർന്ന് നടന്ന അഭിമുഖത്തിൽ ഡോ. ടികെ നാരായണനെ നിയമിക്കാൻ ഇടതുപക്ഷ സിൻഡിക്കേറ്റ് തീരുമാനിക്കുകയും ചെയ്‌തു. ഇതിനെതിരെ ബി കരുണാകരൻ നൽകിയ ഹരജിയിൽ ഹൈക്കോടതിയും ഗവർണറും ടികെ നാരായണനെ ഒഴിവാക്കി കരുണാകരനെ നിയമിക്കാൻ ആവശ്യപ്പെട്ടെങ്കിലും സിൻഡിക്കേറ്റ് വീണ്ടും വിസമ്മതിച്ചുവെന്നും പരാതിയിൽ പറയുന്നു.
നിയമ പോരാട്ടങ്ങളെ തുടർന്ന് 2019-ൽ രണ്ടുപേർക്കും ശമ്പളവും പെൻഷനും നൽകാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇതോടെ രണ്ടുപേർക്കുമുള്ള ശമ്പളവും പെൻഷനും അധിക ബാധ്യതയായി സർവകലാശാലയിൽ ഇപ്പോഴും തുടരുകയാണ്. ഇരട്ട നിയമനത്തിലൂടെ പൊതുസമൂഹത്തിന്റെ നികുതിപ്പണം ദുർവിനിയോഗിക്കപ്പെടുന്ന സാഹചര്യവും രാഷ്‌ട്രീയ ഇടപെടലും ജുഡീഷ്യൽ അന്വേഷണത്തിന് വിധേയമാക്കണമെന്ന് ഗവർണർക്ക് നൽകിയ പരാതിയിൽ സിൻഡിക്കേറ്റ് അംഗം ആവശ്യപ്പെട്ടു.
Most Read: മലയിൻകീഴ് പോക്‌സോ കേസ്; പോലീസിനെതിരെ വീണ്ടും ആരോപണം