തിരുവനന്തപുരം: പോക്‌സോ കേസിലെ ഇരയേയും അമ്മയെയും പ്രതിയുടെ വീട്ടിലേക്ക് പറഞ്ഞയച്ച പോലീസ് വീണ്ടും പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന് ആരോപണം. ജാമ്യവ്യവസ്‌ഥ പ്രകാരം സ്‌റ്റേഷനിൽ ഒപ്പിടാൻ പോയപ്പോൾ മലയിൻകീഴ് എസ്‌എച്ച്‌ഒയും പോലീസുകാരും മോശമായി പെരുമാറിയെന്നാണ് ആരോപണം.
പോക്‌സോ കേസിലെ ഇരയേയും പരാതിക്കാരിയായ അമ്മയെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് പകരം പ്രതിയായ മുൻ ഭർത്താവിന്റെ വീട്ടിലേക്ക് വിട്ട സംഭവം ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. വീട്ടിലേക്ക് അതിക്രമിച്ച് കയറി കേസിലെ പ്രതിയായ മുൻ ഭർത്താവിനെ ആക്രമിച്ച കേസിൽ പരാതിക്കാരിയായ വീട്ടമ്മയും പ്രതിയാണ്. ജയിൽ മോചിതയായ വീട്ടമ്മ മാദ്ധ്യമങ്ങളോടാണ് പോലീസിന്റെ അനീതി വെളിപ്പെടുത്തിയത്.
വാർത്തയെ തുടർന്ന് പോക്‌സോ കേസും വീട്ടമ്മക്കെതിരായ കേസും സംബന്ധിച്ച് തുടരന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. വധശ്രമകേസിൽ ജാമ്യം നേടിയ വീട്ടമ്മ എല്ലാ തിങ്കളാഴ്‌ചയും മലയിൻകീഴ് സ്‌റ്റേഷനിൽ എത്തി ഒപ്പിടണമെന്നാണ് ജാമ്യവ്യവസ്‌ഥ. ഇതുപ്രകാരം ഒപ്പിടാൻ എത്തിയപ്പോൾ പോലീസിനെതിരെ വാർത്ത നൽകിയെന്ന് ആക്രോശിച്ച് മോശമായി പെരുമാറിയെന്നും ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചുവെന്നുമാണ് വീട്ടമ്മയുടെ പരാതി.
കാട്ടാക്കട ഡിവൈഎസ്‌പിക്കാണ് കേസുകളുടെ തുടരന്വേഷണ ചുമതല. വീട്ടമ്മയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറാൻ സാധ്യതയുണ്ട്.
Also Read: വിസി നിയമനം; മന്ത്രി ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം, പോര് മുറുകുന്നു