കണ്ണൂർ: തളിപ്പറമ്പ് സിപിഐഎമ്മിലെ വിഭാഗീയത ശക്‌തമായതോടെ നോർത്ത് ലോക്കൽ കമ്മിറ്റിയിലെ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു. ബ്രാഞ്ച് സെക്രട്ടറിമാരായ മാന്തംകുണ്ട് കിഴക്ക് കെ സതീശൻ, മാന്തംകുണ്ട് പടിഞ്ഞാറ് ഡിഎം ബാബു എന്നിവരാണ് ലോക്കൽ കമ്മിറ്റിക്ക് രാജി കൈമാറിയത്.
പുളിമ്പറമ്പ് പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി കെ മുകുന്ദനും പ്രാദേശിക വിഷയമുയർത്തി ലോക്കൽ കമ്മറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതോടെ സിപിഐഎം തളിപ്പറമ്പ് നേതൃത്വം കൂടുതൽ പ്രതിസന്ധിയിലായി. തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ സെക്രട്ടറിയായി പുല്ലായിക്കൊടി ചന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തതോടെ ആണ് വിഭാഗീയത പോസ്‌റ്ററുകളായും ശക്‌തി പ്രകടനമായും തെരുവിലെത്തിയത്.
കോമത്ത് മുരളിയെ അനുകൂലിക്കുന്ന മാന്തംകുണ്ടിലെ പാർട്ടി അണികളെ തളിപ്പറമ്പിലെ നേതൃത്വം അടിച്ചമർത്തുന്നു എന്നായിരുന്നു ആക്ഷേപം. വിപി സന്തോഷ്, ഐഎം സവിത എന്നിവരെ ഒഴിവാക്കി, പിവി പദ്‌മനാഭനെ വീണ്ടും കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തു. ഒപ്പം ലോക്കൽ പരിധിയിലില്ലാത്ത പികെ രാജേഷിനെ തിരഞ്ഞെടുത്തതുമാണ് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെയ്‌ക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
Also Read: കോവിഡ് വാക്‌സിനേഷൻ; സൗദിയിൽ നാലര കോടി ഡോസ് കവിഞ്ഞു