ലഖ്‌നൗ: ഉത്തർപ്രദേശിൽ ബിജെപി വിട്ട മുൻ മന്ത്രിമാരും എംഎൽഎമാരും സമാജ്‌വാദി പാർട്ടി(എസ്‌പി)യിൽ ചേർന്നു. യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന സ്വാമി പ്രസാദ് മൗര്യയും ധരം സിങ് സൈനിയുമാണ് ലഖ്‌നൗവിൽ പാർട്ടി തലവൻ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിൽ എസ്‌പി അംഗത്വം സ്വീകരിച്ചത്.
ബിജെപിയിൽനിന്ന് രാജിവച്ച എംഎൽഎമാരായ ഭഗവതി സാഗർ, വിനയ് ശാക്യ, മുകേഷ് വർമ, റോഷൻലാൽ വർമ എന്നിവരും എസ്‌പിയിൽ ചേർന്നു. കഴിഞ്ഞ ദിവസം ബിജെപി വിട്ട മറ്റ് നിയമസഭാ സാമാജികരും ഉടൻ എസ്‌പിയിൽ ചേരുമെന്നാണ് വിവരം.
തിരഞ്ഞെടുപ്പ് അടുക്കവെയാണ് യുപി ബിജെപിയിൽ വൻ പ്രതിസന്ധി സൃഷ്‌ടിച്ചുള്ള മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെ കൂട്ടരാജിയും കൂടുമാറ്റവും.
തൊഴിൽ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയാണ് ആദ്യം രാജിവെച്ചത്. പിന്നാലെ തിന്ദ്‌വാരിയിൽ നിന്നുള്ള ബ്രജേഷ് കുമാർ പ്രജാപതി, ബിധുനയിൽ നിന്നുള്ള ശാക്യ, തിഹാറിലെ റോഷൻ ലാൽ വർമ, ഷികോഹാബാദിലെ മുകേഷ് വർമ എന്നീ എംഎൽമാരും രാജിപ്രഖ്യാപിച്ചു. വനം-പരിസ്‌ഥിതി മന്ത്രിയായിരുന്ന ധാരാസിങ് ചൗഹാനും ഇന്നലെ രാജിപ്രഖ്യാപനം നടത്തി.
അതേസമയം രാജിവച്ച എംഎൽഎമാർ പിന്നോക്ക വിഭാഗത്തിൽ നിന്നുള്ളവരാണ് എന്നതും ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ദളിത് പിന്നോക്ക വിഭാഗങ്ങളോട് ബിജെപി അവഗണന കാട്ടുന്നുവെന്ന് ആരോപിച്ചായിരുന്നു എല്ലാവരും രാജി പ്രഖ്യാപിച്ചത്.
ബിജെപി കൂടുവിടുന്നവരിൽ പലരും സമാജ്‌വാദി പാർട്ടിയിലേക്കാണ് പോകുന്നത്. പിന്നോക്ക വിഭാഗം വോട്ടുകൾ എസ്‌പിയിൽ ഏകീകരിച്ചാൽ തുടർവിജയം ബിജെപിക്ക് ബുദ്ധിമുട്ടാകും. കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ കൈവിടാതിരുന്ന ദളിത് പിന്നോക്ക വിഭാഗം വോട്ടുകളിൽ വലിയ ചോർച്ചയുണ്ടാകുമെന്ന ആശങ്കയിലാണ് നിലവിൽ ബിജെപി.
Most Read: പാർലമെന്റ് ബജറ്റ് സമ്മേളനം 31ന് തുടങ്ങും; കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്