കൊച്ചി: രണ്ടില ചിഹ്നം കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് തന്നെ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവച്ചു. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ചോദ്യം ചെയ്‌ത് പിജെ ജോസഫ് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി.
കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന തർക്കത്തിനും അനിശ്‌ചിതത്വത്തിനും ഒടുവിലാണ് ഹൈക്കോടതിയുടെ തീരുമാനം വന്നത്. ജോസഫ് വിഭാഗത്തിന്റെ ഹരജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി അന്ന് തന്നെ ജോസ് വിഭാഗം ചിഹ്നം ഉപയോഗിക്കുന്നത് തടഞ്ഞിരുന്നു.
കേസിൽ വാദം കേട്ട കോടതി, ചിഹ്നം സംബന്ധിച്ച കാര്യങ്ങൾ ജുഡീഷ്യൽ റിവ്യൂവിന് വിധേയമാക്കുന്നത് ശരിയല്ലെന്ന് വ്യക്‌തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ വസ്‌തുതകളും രേഖകളും പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തത്. അതിനാൽ ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു.
കഴിഞ്ഞ ദിവസം സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇരു പാർട്ടികൾക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ഉപയോഗിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ചെണ്ടയാണ് തിരഞ്ഞെടുപ്പ് ചിഹ്നം. ജോസ് വിഭാഗത്തിന് ടേബിൾ ഫാനാണ് അനുവദിച്ചത്.
ഹൈക്കോടതി വിധി വന്ന പശ്‌ചാത്തലത്തിൽ ജോസ് വിഭാഗത്തിന് തങ്ങൾക്ക് അവകാശപ്പെട്ട ചിഹ്നം ഉപയോഗിക്കാനാവുമോ എന്ന കാര്യത്തിൽ വ്യക്‌തത വന്നിട്ടില്ല. തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനം പറയേണ്ടത്.
Also Read: നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റില്ല, ഹരജികള്‍ തള്ളി