എറണാകുളം : തീവണ്ടിയിൽ വച്ച് യുവതിയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ട് പേർ കൂടി അറസ്‌റ്റിൽ. കേസിലെ പ്രധാന പ്രതിയായ ബാബുക്കുട്ടനെ ആഭരണങ്ങൾ വിൽക്കാൻ സഹായിച്ച രണ്ട് പേരാണ് പിടിയിലായത്. വർക്കല മുത്താന സ്വദേശി പ്രദീപ്, മുട്ടപ്പലം സ്വദേശി മുത്തു എന്നിവരെയാണ് റെയിൽവേ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കേസിൽ ഉൾപ്പെട്ടിട്ടുള്ള കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്‌തമാക്കി.
മുളന്തുരുത്തി സ്വദേശിനിയായ യുവതിയെ ട്രെയിനിൽ വച്ച് ആക്രമിച്ച ശേഷം സ്വർണാഭരണങ്ങൾ കവർന്ന ബാബുക്കുട്ടൻ ഇവരെയാണ് അവ വിൽക്കാനായി ഏൽപ്പിച്ചത്. ട്രെയിനിൽ നിന്നും കവർച്ച നടത്തിയ ശേഷം വർക്കലയിലെത്തിയ ബാബുക്കുട്ടൻ മറ്റൊരാളുടെ മൊബൈലിൽ നിന്നും പ്രദീപിനെ വിളിച്ചു. തുടർന്ന് മുത്തുവിനൊപ്പം ഒരു ദിവസം പ്രദീപിന്റെ വീട്ടിൽ താമസിച്ചു. ഇതിനിടെയാണ് മോഷ്‌ടിച്ച മാലയും വളയും പ്രദീപിന്റെയും മുത്തുവിന്റെയും സഹായത്തോടെ വിറ്റത്.
മറ്റൊരു കവർച്ച കേസിൽ ജയിലിൽ കഴിയവെയാണ് പ്രതികളുമായി ബാബുക്കുട്ടൻ പരിചയത്തിലാകുന്നത്. കേസിൽ ഇവരെ സഹായിച്ച 2 പേർ കൂടി അറസ്‌റ്റിലാകാൻ ഉണ്ടെന്ന് പോലീസ് വ്യക്‌തമാക്കി. ഏപ്രിൽ 28ആം തീയതി ബുധനാഴ്‌ചയാണ് ട്രെയിനിൽ വച്ച് ബാബുക്കുട്ടൻ മുളന്തുരുത്തി സ്വദേശിനിയായ യുവതിയെ ആക്രമിച്ചത്. ജോലിക്ക് പോകാനായി പുനലൂർ പാസഞ്ചറിൽ കയറിയതായിരുന്നു യുവതി. ആക്രമണത്തിനിടെ രക്ഷപെടാനായി ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടിയ യുവതിയുടെ തലയ്‌ക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കവർച്ചക്ക് ശേഷമായിരുന്നു യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്.
Read also : ന്യൂനമർദ്ദം ശക്‌തം; മലങ്കര ഡാമിന്റെ ഒരു ഷട്ടർ കൂടി ഉയർത്തും