ന്യൂഡെൽഹി: അഗ്‌നിപഥ് പദ്ധതി നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് ബിഹാറിൽ വ്യാപക അക്രമം തുടരുന്നു. സംസ്‌ഥാനത്ത് വീണ്ടും പ്രതിഷേധക്കാർ ട്രെയിനുകൾക്ക് തീയിടുകയും ചെയ്‌തു. സമസ്‌തിപൂരിലും ലക്കിസരായിലുമാണ് ട്രെയിനുകൾ കത്തിച്ചത്. രണ്ട് സ്‌റ്റേഷനുകളിലും നിർത്തിയിട്ട ട്രെയിനുകൾക്ക് പ്രതിഷേധക്കാർ തീയിടുകയായിരുന്നു. ലക്കിസരായിൽ ജമ്മുതാവി ഗുവാഹത്തി എക്‌സ്‍പ്രസിനാണ് അക്രമികൾ തീയിട്ടത്.
കൂടാതെ ബിഹാറിലെ ആര റെയിൽവേ സ്‌റ്റേഷനിലും അക്രമികൾ വലിയ ആക്രമണമാണ് നടത്തിയത്. സ്‌റ്റേഷൻ പ്രതിഷേധക്കാർ ചേർന്ന് അടിച്ചു തകർത്തു. ഒപ്പം തന്നെ ബിഹാറിലെ സരണിൽ ബിജെപി എംഎൽഎയുടെ വീടിന് നേരെയും ആക്രമണം ഉണ്ടായി.
ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്‌നിപഥിനെതിരെ ഉത്തർപ്രദേശിലും അക്രമങ്ങൾ വ്യാപകമാണ്. നൂറിലധികം പ്രതിഷേധക്കാർ ചേർന്ന് ബല്ലിയ റെയിൽവേ സ്‌റ്റേഷനിലും ട്രെയിനുകൾ അടിച്ചു തകർത്തു. കൂടാതെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ ഹരിയാനയിലെ പൽവലിൽ മൊബൈൽ ഇന്റർനെറ്റ് അധികൃതർ വിച്‌ഛേദിച്ചു. അതേസമയം പദ്ധതിക്കെതിരായ പ്രതിഷേധം രൂക്ഷമായതോടെ കേന്ദ്രം പദ്ധതിയിൽ ചേരാനുള്ള പ്രായപരിധി 23 വയസാക്കി ഉയർത്തിയിട്ടുണ്ട്. കൂടാതെ യുവാക്കളുടെ ഭാവി അനിശ്‌ചിതത്വത്തിൽ ആകുമെന്ന പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
Read also: ദേശീയ ജിഎസ്‌ടി നികുതി പരിഷ്‌ക്കരണ കമ്മിറ്റി യോഗം ഇന്ന്