ദുബായ്: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ടൂറിസ്‌റ്റ് വിസ അനുവദിക്കാൻ ഒരുങ്ങി യുഎഇ. കഴിഞ്ഞ 14 ദിവസത്തിനിടെ സ്വന്തം രാജ്യത്ത് പോകാത്ത ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കാണ് ടൂറിസ്‌റ്റ് വിസ അനുവദിക്കുക എന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട് ചെയ്‌തു.
ഇന്ത്യയിൽ നിന്ന് ഇതര രാജ്യങ്ങളിൽ കൂടി പ്രവേശിച്ച് 14 ദിവസത്തിന് ശേഷം ടൂറിസ്‌റ്റ് വിസയിൽ യുഎയിൽ പ്രവേശിക്കാം എന്നാണ് അധികൃതർ വ്യക്‌തമാക്കിയിരിക്കുന്നത്. ഇത്തരത്തിൽ യുഎഇയിൽ എത്തുന്നവർ ആദ്യ ദിവസവും ഒൻപതാം ദിവസവും പിസിആർ ടെസ്‍റ്റിന് വിധേയമാകണം.
ഇന്ത്യയ്‌ക്ക് പുറമെ നേപ്പാൾ, നൈജീരിയ, പാകിസ്‌ഥാൻ, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ ഉള്ളവർക്കും ടൂറിസ്‌റ്റ് വിസ അനുവദിക്കുമെന്ന് റിപ്പോർട് വ്യക്‌തമാക്കുന്നു.
ഇതിനിടെ ഇസ്‌ലാമാബാദ്, കറാച്ചി, ലാഹോർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് രാജ്യത്തെത്താൻ അനുമതി നൽകുമെന്ന് യുഎഇ അറിയിച്ചിട്ടുണ്ട്. പാകിസ്‌ഥാനിൽ നിന്നുള്ള യാത്രക്കാരെ കൊണ്ടുപോകാൻ വേണ്ടി മാത്രമായിരുന്നു നേരത്തെ അനുമതി ഉണ്ടായിരുന്നത്.
നിലവിൽ യുഎഇ പൗരൻമാർക്ക് മാത്രമാണ് യാത്രാ അനുമതിയുള്ളത്. കോവിഡിന്റെ പശ്‌ചാത്തലത്തിൽ ആയിരുന്നു ഇത്. എന്നാൽ കോവിഡ് കേസുകൾ കുറയുന്നതോടെയാണ് നിയന്ത്രണങ്ങളിൽ യുഎഇ ഇളവ് വരുത്തിയത്.
Most Read: ലണ്ടനിലേക്കുള്ള വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാരുടെ പ്രതിഷേധം