മുംബൈ: രാഷ്‌ട്രീയ പ്രതിസന്ധികള്‍ രൂക്ഷമായതോടെ വിമത മന്ത്രിമാരെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഒമ്പത് വിമത മന്ത്രിമാരുടെ ചുമതലകളാണ് താക്കറെ പിന്‍വലിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇത് സംബന്ധിച്ച വിജ്‌ഞാപനമിറക്കിയത്.
മന്ത്രിസഭയുടെ പ്രവര്‍ത്തനം അനിശ്‌ചിതത്വത്തിൽ ആകാതിരിക്കാനാണ് നടപടിയെന്നും പാര്‍ട്ടിയിലെ മറ്റുള്ളവര്‍ക്ക് ഉടന്‍ തന്നെ ചുമതല കൈമാറുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, അനില്‍ പരാബ്, സുഭാഷ് ദേശായ് തുടങ്ങി നാല് കാബിനറ്റ് മന്ത്രിമാരാണ് ശിവസേനക്കുള്ളത്. ശിവസേനയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ നേരത്തെ 10 കാബിനറ്റ് മന്ത്രിമാരും സേന ക്വാട്ടയില്‍ നിന്നുള്ള രണ്ട് സഹമന്ത്രിമാരും ഉള്‍പ്പടെ നാല് സഹ മന്ത്രിമാരുമുണ്ടായിരുന്നു.
അതേസമയം മഹാവികാസ് അഘാഡി സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കഴിഞ്ഞ ദിവസം മഹാരാഷ്‌ട്ര മന്ത്രി ഉദയ് സാമന്ത് ഗുവാഹത്തിയിലെത്തി ഏക് നാഥ് ഷിന്‍ഡെയോടൊപ്പം ചേര്‍ന്നിരുന്നു. ഏക് നാഥ് ഷിന്‍ഡെ ബിജെപി നേതാവും മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ചര്‍ച്ചയില്‍ പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ.
ഏക് നാഥ് ഷിന്‍ഡെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബിജെപി നേതാവുമായുള്ള കൂടിക്കാഴ്‌ച.
Most Read: രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; യശ്വന്ത് സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു