കാസർഗോഡ്: ലോകസഭ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് പിടിക്കപ്പെട്ട് റി പോളിങ് നടന്ന കാസർഗോഡ് തൃക്കരിപ്പൂർ മണ്ഡലത്തിൽ ഇക്കുറിയും സ്‌ഥിതി മറിച്ചാവില്ലെന്ന് യുഡിഎഫ് സ്‌ഥാനാർഥി എംപി ജോസഫ്. ലോകസഭാ തിരഞ്ഞെടുപ്പിന് സമാനമായ സാഹചര്യമാണ് മണ്ഡലത്തിലുള്ളതെന്ന് എംപി ജോസഫ് ചൂണ്ടിക്കാട്ടി. എന്നാൽ ഇത് പരാജയം ഉറപ്പിച്ചതുകൊണ്ടുള്ള ആരോപണം മാത്രമാണെന്ന് എൽഡിഎഫ് പ്രതികരിച്ചു.
പാർട്ടി ഗ്രാമങ്ങളിൽ പോളിങ് ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തി സിപിഐഎം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് എംപി ജോസഫ് ഉന്നയിക്കുന്ന പ്രധാന ആരോപണം. തൃക്കരിപ്പൂരിൽ പാർട്ടി ഗ്രാമങ്ങൾ തഴച്ച് വളരുകയാണെന്നും ഇതിന് തടയിടാൻ പ്രധാന മന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ചിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.
തൃക്കരിപ്പൂരിലെ പല സ്‌ഥലങ്ങളും ചൈനീസ് ഗ്രാമങ്ങളെ പോലെ പാർട്ടി ഭരണത്തിന് കീഴിലാണെന്നും യുഡിഎഫ് സ്‌ഥാനാർഥി ആരോപിച്ചു. എന്നാൽ യുഡിഎഫ് പരാജയം ഉറപ്പിച്ചുവെന്നും പാർട്ടി ഗ്രാമങ്ങളെന്നത് ആരോപണം മാത്രമാണെന്നും എൽഡിഎഫ് സ്‌ഥാനാർഥി എം രാജഗോപാലൻ പ്രതികരിച്ചു.
സിറ്റിങ് സീറ്റിൽ ഇളക്കമുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. അതേസമയം സ്‌ഥാനാർഥിയുടെ വ്യക്‌തിഗത മികവ് വോട്ടാക്കി മാറ്റി അട്ടിമറി വിജയം നേടാമെന്ന ആത്‌മവിശ്വാസത്തിൽ യുഡിഎഫും നില മെച്ചപ്പെടുത്താൻ ബിജെപിക്കായി ടിവി ഷിബിനും രംഗത്തുണ്ട്.
Read Also: ഇരട്ടവോട്ട് തടയാൻ ബൂത്ത് ഏജന്റുമാർക്ക് സംരക്ഷണം വേണം; ചെന്നിത്തല