തിരുവനന്തപുരം: സംസ്ഥാനത്ത് നടത്തിപ്പോരുന്ന ആള്‍ക്കൂട്ട സമരങ്ങള്‍ അവസാനിപ്പിക്കുക ആണെന്ന് യു.ഡി.എഫ്. വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ നടത്തുന്ന സമരവും അവസാനിപ്പിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. യു.ഡി.എഫ് നേതാക്കള്‍ ഇന്ന് രാവിലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഇത്തരം സമരങ്ങള്‍ ഇനി ഉണ്ടാവില്ലെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു.
സ്വര്‍ണക്കടത്ത് കേസിലും മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടും സെക്രട്ടറിയേറ്റിന് മുന്‍പിലും സംസ്ഥാനത്തെ വിവിധയിടങ്ങളിലും യു.ഡി.എഫ് വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികളാണ് നടത്തിപ്പോന്നിരുന്നത്. എന്നാല്‍, കേരളത്തില്‍ ദിനംപ്രതി കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. തലസ്ഥാനത്ത് ആയിരത്തിലധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് യു.ഡി.എഫ് യോഗം ചേര്‍ന്നത്.
Read Also: സ്ഥിതി ഗുരുതരം, നിയന്ത്രണം പാലിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് വീണ്ടും ലോക് ഡൗണ്‍; മേയർ
കേരളത്തില്‍ കോവിഡ് ഉയരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇത്തരം സമരങ്ങളാണെന്ന ആരോപണവും സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇനി പ്രത്യക്ഷമായ ആള്‍ക്കൂട്ട സമരങ്ങള്‍ വേണ്ട എന്ന് യു.ഡി.എഫ് തീരുമാനിച്ചത്. അതേസമയം, പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും യു.ഡി.എഫ് അറിയിച്ചിട്ടുണ്ട്.