കാസർഗോഡ്: ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ അദ്ദേഹത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ കുഞ്ഞിരാമൻ വ്യക്‌തിപരമായി ആരെയും ആക്ഷേപിക്കാറില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. സർ എന്നാണ് പ്രിസൈഡിംഗ് ഓഫീസറെ വിളിച്ചത്. ഉദ്യോഗസ്‌ഥനാണ് ബഹളമുണ്ടാക്കിയത്. കള്ളവോട്ട് ആരോപണത്തിന് പിന്നിൽ മറ്റെന്തോ ലക്ഷ്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടി ഏകപക്ഷീയമാണെന്ന് കെ സി ജോസഫ് എംഎൽഎ പറഞ്ഞു. ഇടതുസംഘടന നേതാവാണ് ആക്ഷേപമുന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പലർക്കും രാഷ്‌ട്രീയമുണ്ടാകും, അങ്ങനെ പ്രത്യേകമായി ഒന്നും ചാർത്തിക്കൊടുക്കേണ്ട കാര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്.
സംഭവം തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പരിഗണനയിലാണ്. ക്യൂവിൽ നിന്നവരുടെ തിരിച്ചറിയൽ രേഖ പ്രിസൈഡിംഗ് ഓഫീസർ പരിശോധിച്ചു. ഇതേ തുടർന്ന് ജില്ലാ കളക്‌ടറെ പരാതി അറിയിച്ചു. കളക്‌ടർ പ്രിസൈഡിംങ്ങ് ഓഫീസറുമായി ബന്ധപ്പെട്ടു.
ഫലം വന്ന ശേഷം ഫേസ്ബുക്കിലൂടെ വിഷയം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ വിഷയം പരിഗണിച്ച് വരികയാണ്. പോലീസിന് പരാതിയൊന്നും ലഭിച്ചിട്ടില്ല. എന്നാൽ വാർത്തകളുടെ അടിസ്‌ഥാനത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു
Read Also: കുതിരാന്‍ തുരങ്കപാതയിലെ ആശങ്കകൾ; ടിഎന്‍ പ്രതാപന്‍ എംപി കേന്ദ്രത്തിന് കത്തയച്ചു