തൃശൂര്‍: കുതിരാന്‍ തുരങ്കപാതയിലെ സുരക്ഷാ വീഴ്‌ചകളില്‍ ആശങ്കയറിയിച്ച് ടിഎന്‍ പ്രതാപന്‍ എംപി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരിക്ക് കത്തയച്ചു. ദേശീയപാതകള്‍ പരിശോധിക്കുന്ന സുരക്ഷാ വിഭാഗം കുതിരാന്‍ തുരങ്കം പരിശോധിക്കണമെന്നാണ് ടിഎന്‍ പ്രതാപന്‍ എംപി ആവശ്യപ്പെടുന്നത്.
സംസ്‌ഥാനത്തെ ആദ്യത്തെ തുരങ്ക പാതയായ കുതിരാനില്‍ ഇന്നലെയാണ് നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്കിടെ വലിയ പാറക്കല്ല് വീണ് ദ്വാരമുണ്ടായത്. ഒരു തുരങ്കത്തിന്റെ പണി ഏതാണ്ട് 90 ശതമാനത്തോളം പൂര്‍ത്തിയായതിനിടെ തുരങ്ക മുഖത്തെ മണ്ണ് നീക്കം ചെയ്യുമ്പോഴാണ് പാറക്കല്ല് താഴേക്ക് പതിച്ച് അപകടമുണ്ടായത്. ഒരു തുരങ്കത്തിന്റെ ഇരുമ്പ് പാളികള്‍ വച്ച് കോണ്‍ക്രീറ്റ് ചെയ്‌ത ഭാഗമാണ് തകര്‍ന്നത്. തുരങ്കത്തിനകത്ത് വെളിച്ചമെത്തിക്കാന്‍ സ്‌ഥാപിച്ച ലൈറ്റുകള്‍ക്കും വയറുകള്‍ക്കും കേട് പറ്റിയിട്ടുമുണ്ട്.
‘ദേശീയപാതകള്‍ പരിശോധിക്കുന്ന സുരക്ഷാ വിഭാഗത്തിന്റെയും ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗത്തിന്റെയും പരിശോധനയും സ്‌ഥലത്ത് അനിവാര്യമാണ്. എന്നാല്‍ നിര്‍മാണം നിര്‍ത്തി വെക്കേണ്ടതില്ല. ജനുവരിയില്‍ പണി പൂര്‍ത്തിയാകുമെന്ന പ്രതീക്ഷ ഇല്ലാതായി. ജനുവരി 31ന് മുന്‍പ് കുതിരാന്‍ തുരങ്കം തുറക്കുമെന്ന് പ്രതീക്ഷയില്ല. തുരങ്കം പണി വൈകുന്നതില്‍ കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും’- എംപി കത്തില്‍ ആവശ്യപ്പെടുന്നു.
മാര്‍ച്ചിന് മുന്‍പ് തുരങ്കം തുറക്കാന്‍ ലക്ഷ്യമിട്ടാണ് കുതിരാനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഇതിനിടെയാണ് അപകടം ഉണ്ടായത്. മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണ് മാന്തി യന്ത്രം തട്ടി പാറക്കല്ല് 100 മീറ്റര്‍ താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം തൊഴിലാളികള്‍ ജോലി ചെയ്‌തിരുന്നെങ്കിലും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
അതേസമയം വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെ പാറ പൊട്ടിക്കുന്നതില്‍ നേരത്തെ തന്നെ പ്രദേശവാസികള്‍ ആശങ്ക അറിയിച്ചിരുന്നു. കൂടുതല്‍ സുരക്ഷ ഒരുക്കി മാത്രമേ നിര്‍മ്മാണം തുടരാവൂ എന്നാണ് നാട്ടുകാരുടെ ആവശ്യം. നേരത്തെയും തുരങ്കമുഖത്ത് മലയിടിഞ്ഞ് വീണ് അപകടം നടന്നിട്ടുണ്ട്. വാഹനാപകടങ്ങളും ഇവിടെ പതിവാണ്.
കരാര്‍ കമ്പനിയായ പ്രഗതിയാണ് നേരത്തെ തുരങ്ക നിര്‍മ്മാണം നടത്തിയിരുന്നത്. പിന്നീട് കെഎംസി തന്നെ നേരിട്ട് നിര്‍മ്മാണം ഏറ്റെടുത്തു. പണി നടക്കുന്നതിനിടെ അറിയാതെ പാറ വന്ന് വീണതാവാമെന്നും കേട് വന്ന ഭാഗം വീണ്ടും കോണ്‍ക്രീറ്റ് ചെയ്യുമെന്നും കെഎംസി അധികൃതര്‍ വ്യക്‌തമാക്കി.
Malabar News: ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’; ആദ്യ ദിനം ജില്ലയിൽ 58 വാഹനങ്ങൾക്ക് പിഴ