തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിയ മലയാളികളടക്കമുള്ള വിദ്യാർഥികളെ തിരികെയെത്തിക്കാൻ വേഗത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി കത്തയക്കുന്നത്. യുക്രൈനിലെ രക്ഷാദൗത്യം വേഗത്തിലാക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
കിഴക്കൻ യുക്രൈനിലെ ബങ്കറുകളിലും മറ്റും കഴിയുന്ന വിദ്യാർഥികൾ ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടിലാണെന്നും മാനസികമായും പ്രയാസമനുഭവിക്കുന്ന ഇവരെ റഷ്യ വഴി തിരികെ എത്തിക്കാനുള്ള നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കൊടും തണുപ്പിനെ വകവെക്കാത ആയിരക്കണക്കിന് വിദ്യാർഥികളാണ് പോളണ്ട്- യുക്രൈൻ അതിർത്തിയിലേക്ക് നടന്നെത്തുന്നത്. എന്നാൽ യുക്രൈൻ അധികൃതർ ഇവരെ കടത്തിവിടാൻ അനവദിക്കുന്നില്ല. യുക്രൈൻ സൈന്യത്തിൽ നിന്നും മലയാളികളടക്കമുള്ള വിദ്യാർഥികൾക്ക് അതിക്രമവും നേരിടേണ്ടി വരുന്നു. ഇത് തടയുന്നതിന് വേണ്ടി എംബസി തലത്തിൽ ഇടപെടൽ വേണം; മുഖ്യമന്ത്രി കത്തിൽ വ്യക്‌തമാക്കി.
അതേസമയം യുക്രൈനിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയിരുന്നു.
യുക്രൈനിൽ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി ദുരിത സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുക്രൈനിന്റെ കിഴക്കു പ്രദേശങ്ങളായ കിയെവ്, ഖാർകിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളിൽ അഭയം പ്രാപിച്ചവർക്ക് വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അതുവരെ ഇവർക്കായുള്ള എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി.
Most Read: ടെലിവിഷൻ ഷോയിലൂടെ പ്രധാനമന്ത്രിയെ വിമർശിച്ച കുട്ടികൾക്ക് സ്‌റ്റാലിന്റെ അഭിനന്ദനം