മോസ്കോ: സമാധാന നൊബേൽ ജേതാവും റഷ്യൻ മാദ്ധ്യമ പ്രവർത്തകനുമായ ദിമിത്രി മുറടോവിന് നേരെ ആക്രമണം. ട്രെയിനിൽ വെച്ച് അസെറ്റോൺ സോൾവെന്റ് കലക്കിയ ചുവന്ന പെയിന്റ് അജ്‌ഞാതൻ ഇദ്ദേഹത്തിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു. മോസ്കോ- സമാര ട്രെയിനിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
റഷ്യ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന നൊവായ ഗസറ്റ് എന്ന അന്വേഷണാത്‌മക പത്രത്തിന്റെ എഡിറ്ററാണ് ദിമിത്രി മുറടോവ്. റഷ്യ- യുക്രൈൻ യുദ്ധത്തെ കുറിച്ച് വാർത്തകൾ നൽകുന്നത് മോസ്‌കോയിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. യുക്രൈനെതിരെ നടത്തുന്ന ആക്രമണങ്ങളിൽ റഷ്യയെ രൂക്ഷമായി വിമർശിക്കുന്ന പത്രമാണ് നൊവായ ഗസറ്റ്.
യുക്രൈനിൽ റഷ്യയുടെ സൈനിക നടപടി അവസാനിക്കുന്നത് വരെ പത്രത്തിന്റെ പ്രിന്റിങ് താൽകാലികമായി നിർത്തിവെക്കുന്നതായി കഴിഞ്ഞ മാസം പത്രത്തിന്റെ അധികൃതർ അറിയിച്ചിരുന്നു. യുക്രൈനിലെ റഷ്യയുടെ പ്രവർത്തനങ്ങളെ ‘യുദ്ധം’ എന്ന് വിശേഷിപ്പിക്കുന്ന ആർക്കും കനത്ത പിഴയോ അടച്ചുപൂട്ടാലോ നേരിടേണ്ടി വരുമെന്നും റഷ്യൻ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ദിമിത്രിക്ക് നേരെ ആക്രമണം ഉണ്ടായത്.
ഈ ആക്രമണം ഞങ്ങളുടെ ആൺകുട്ടികൾക്ക് വേണ്ടിയാണെന്ന് അക്രമി ആക്രോശിച്ചതായി മൊറടോവ് പറയുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ നൊവായ ഗസറ്റ് അവരുടെ ടെലിഗ്രാം ചാനലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റഷ്യക്ക് പുറത്തും ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് പത്രം അറിയിച്ചു.
Most Read: യോഗിയെ വിമർശിച്ചു; പിന്നാലെ എംഎൽഎയുടെ പെട്രോൾ പമ്പ് ഇടിച്ചു തകർത്തു