ജനീവ: അഫ്‌ഗാനിൽ താലിബാന്‍ നിയന്ത്രണത്തിലുള്ള മേഖലകളില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ മേധാവി മിഷേല്‍ ബാഷ്‌ലറ്റ്. ഇവിടങ്ങളിൽ സ്‍ത്രീകള്‍ കടുത്ത നിയന്ത്രണങ്ങളാണ് അനുഭവിക്കുന്നത്. ഇക്കണക്കിനു പോയാല്‍ സ്‍ത്രീകളോടുള്ള താലിബാന്റെ അടിച്ചമര്‍ത്തല്‍ നിയന്ത്രണരേഖ കടക്കുമെന്ന് ബാഷ്‌ലറ്റ് പറഞ്ഞു.
സ്‍ത്രീകളുടെ അവകാശങ്ങള്‍ മാനിക്കാന്‍ താലിബാന്‍ തയാറാകണം. മാത്രമല്ല, മേഖലകളില്‍നിന്ന് കുട്ടികളെ വ്യാപകമായി താലിബാന്‍ സൈന്യത്തിൽ ചേർക്കുന്നുവെന്നും റിപോർട്ടുണ്ട്. കൂടാതെ പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് മനുഷ്യാവകാശ കൗണ്‍സില്‍ അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
90കളില്‍ താലിബാന്‍ അധികാരത്തിൽ വന്നപ്പോഴും സ്‍ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിച്ചിരുന്നില്ല. രാജ്യത്ത് ടെലിവിഷനും സംഗീതവും നിരോധിച്ചിരുന്നു. മോഷണം നടത്തുന്നവരെ കൈകള്‍ ഛേദിക്കുകയും പരസ്യമായി കഴുവേറ്റുകയും ചെയ്‌തിരുന്നു. ഇത്തരം ശിക്ഷാമുറകള്‍ വീണ്ടും ആവര്‍ത്തിക്കുമെന്ന ഭയത്തെ തുടർന്നാണ് ജനം കൂട്ടമായി പലായനം ചെയ്യുന്നത്. എന്നാൽ അഫ്ഗാൻ പൗരൻമാരെ രാജ്യം വിടാൻ അനുവദിക്കില്ലെന്നാണ് താലിബാൻ നിലപാട്.
Read also: സൈനിക പിൻമാറ്റം; യുഎസിന് സമയം നീട്ടി നൽകില്ലെന്ന് താലിബാൻ