കൊല്ലം: നീറ്റ് പരീക്ഷയ്‌ക്ക് എത്തിയ വിദ്യാർഥികളുടെ അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ വിശദീകരണവുമയി നാഷണൽ ടെസ്‌റ്റിങ് ഏജൻസി. സംഭവത്തിൽ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് എൻടിഎ വിശദീകരിച്ചു. പരീക്ഷ സമയത്തോ ശേഷമോ പരാതി ലഭിച്ചില്ലെന്നാണ് എൻടിഎയുടെ വിശദീകരണം. അടിവസ്‌ത്രം അഴിച്ചുള്ള പരിശോധന അനുവദനീയമല്ലെന്നും എൻടിഎ ഡ്രസ് കോഡ് ഇത്തരം നടപടി അനുവദിക്കുന്നില്ലെന്നും വ്യക്‌തമാക്കി.
ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് പരീക്ഷാകേന്ദ്രം സൂപ്രണ്ട് രേഖാമൂലം എൻടിഎയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി എൻടിഎ നിരീക്ഷകനും സിറ്റി കോർഡിനേറ്ററും രേഖാമൂലം എൻടിഎക്ക് കത്തുനൽകി. സംഭവത്തിൽ റിപ്പോർട് നൽകുമെന്ന് പരീക്ഷ ജില്ലാ കോ ഓർഡിനേറ്റർ എൻജെ ബാബുവും അറിയിച്ചു. അതേസമയം, ആയൂരിലെ പരീക്ഷാ കേന്ദ്രത്തിൽ നടന്ന സംഭവത്തിൽ ശൂരനാട് സ്വദേശിനി റൂറൽ എസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്.
പരീക്ഷക്കെത്തിയ ഭൂരിഭാഗം വിദ്യാർഥിനികൾക്കും സമാനമായ അനുഭവമുണ്ടായതായി രക്ഷിതാവ് ആരോപിച്ചു. നിരവധി കുട്ടികളും സമാനരീതിയിൽ പരാതി നൽകിയിട്ടുണ്ട്. പരീക്ഷ എഴുതാനായി സെന്ററിന്റെ ഗേറ്റ് കടന്നപ്പോൾ ഒരു വനിതാ ഉദ്യോഗസ്‌ഥ കുട്ടിയെ തടഞ്ഞുനിർത്തി സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ചു. അടിവസ്‌ത്രം മുഴുവൻ ഊരിവയ്‌ക്കണമെന്ന് വിദ്യാർഥിനിയോട് ആവശ്യപ്പെടുകയും ചെയ്‌തുവെന്നാണ് പരാതി.
Read Also: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; മാർഗരറ്റ് ആൽവ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും