ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ നാളെ പാർലമെന്റിൽ അവതരിപ്പിക്കും. പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ ധാരണ ഉണ്ടാകാത്ത പശ്‌ചാത്തലത്തിൽ ബജറ്റ് സമ്മേളനം പ്രക്ഷുബ്‌ദമായേക്കും. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ബജറ്റ് സമ്മേളനത്തിൽ ശക്‌തമായ പ്രതിഷേധം ഇരുസഭകളിലും ഉയർത്താനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
ബജറ്റ് അവതരണം ബഹിഷ്‌കരിക്കാനോ അവതരണ വേളയിൽ പ്രതിഷേധിക്കാനോ ആകും പ്രതിപക്ഷം തീരുമാനം എടുക്കുക. ഇക്കാര്യത്തിൽ അനുയോജ്യമായ തീരുമാനം സഭ സമ്മേളിക്കുമ്പോൾ കൈകൊള്ളുമെന്ന് കോൺഗ്രസ് അറിയിച്ചു.
അതേസമയം, എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാം എന്നും സഭാ നടപടികളുമായി സഹകരിക്കണമെന്നും കേന്ദ്രസർക്കാർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ ചർച്ച ചെയ്യാമെങ്കിൽ മാത്രം ഇതിന് തയ്യാറാണെന്നാണ് പ്രതിപക്ഷ നിലപാട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതിന് കേന്ദ്രം തയ്യാറാകില്ല. അതുകൊണ്ടു തന്നെ ബജറ്റ് സമ്മേളനം പ്രതിഷേധത്തിൽ മുങ്ങാനാണ് സാധ്യത.
നേരത്തെ, പ്രതിഷേധം നേരിൽ കണ്ട് അറിയിച്ചിട്ടും വിവാദ കാർഷിക ബില്ലിൽ ഒപ്പ് വച്ച് നിയമമാക്കിയ നടപടിയിൽ പ്രതിഷേധിച്ച് 18 പ്രതിപക്ഷ പാർട്ടികൾ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌കരിച്ചിരുന്നു. ഇതിൽ ചിലരെയെങ്കിലും സമ്മർദ്ദത്തിലൂടെ സഭാ സമ്മേളനവുമായി സഹകരിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.
നാളത്തെ ബജറ്റ് അവതരണത്തിന് ശേഷം രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയമാകും ഇരു സഭകളും ഈ ആഴ്‌ച ചർച്ച ചെയ്യുക. രാഷ്‌ട്രപതിയുടെ നന്ദി പ്രമേയത്തിൻമേലുള്ള ചർച്ചക്ക് മറുപടി പറഞ്ഞ് കർഷക സമരത്തോടുള്ള സർക്കാർ നിലപാട് പ്രധാനമന്ത്രി വ്യക്‌തമാക്കും.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 15ന് അവസാനിക്കും. രണ്ടാംഘട്ടം മാർച്ച് 8ന് ആരംഭിച്ച് ഏപ്രിൽ 8 വരെ നീളും.
Also Read: കർഷക സമരം നേരിടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്; കേന്ദ്ര നീക്കം