ന്യൂഡെൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. 11 മണിക്ക് സെൻട്രൽ ഹാളിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ഇരു സഭകളെയും അഭിസംബോധന ചെയ്യും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് ശേഷം സാമ്പത്തിക സർവേ റിപ്പോർട് അവതരിപ്പിക്കും. നാളെ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായുള്ള അവസാന സമ്പൂർണ ബജറ്റ് ആണ് ഇത്തവണ അവതരിപ്പിക്കുന്നത്.
ജനപ്രിയ പദ്ധതികൾ പ്രതീക്ഷിക്കുന്ന ബജറ്റിൽ, വരുമാനം വർധിപ്പിക്കാനുള്ള വഴി കണ്ടെത്തുകയാകും ധനമന്ത്രിയുടെ വെല്ലുവിളി. അതേസമയം, തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂർണ ബജറ്റ് ആയതിനാൽ നികുതി വർധനക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. വൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത കാണുന്നില്ലെങ്കിലും, തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ജനപ്രിയമായ പദ്ധതികൾ അവതരിപ്പിക്കാൻ സർക്കാരിന് മേൽ സമ്മർദ്ദമുണ്ട്.
ആദായ നികുതിയിൽ ഇളവ് വേണമെന്ന മുറവിളികൾ മധ്യവർഗത്തിൽ നിന്നടക്കം വരുന്നത് സർക്കാരിന് കണ്ടില്ലെന്ന് നടിക്കാനാകില്ല. അതിനാൽ, നികുതി വർധനവ് ഒഴികെയുള്ള മറ്റ് മാർഗങ്ങളിലാണ് സർക്കാർ ശ്രദ്ധയൂന്നുന്നത്. അതേസമയം, സ്വകാര്യവൽക്കരണത്തിലൂടെ വരുമാനം വർധിപ്പിക്കാനുള്ള കൂടുതൽ ശ്രമം ഇത്തവണയും ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. പൊതുമേഖലാ കമ്പനികൾ വിറ്റു 65,000 കോടി നേടാനുള്ള ശ്രമം ഉണ്ടായിരുന്നുവെങ്കിലും ഇതുവരെ അതിന്റെ പകുതിയേ സാധിച്ചിട്ടുള്ളൂ.
എങ്കിലും അടുത്ത വർഷം 75,000-80,000 കോടിയെങ്കിലും സമാഹരിക്കാൻ സർക്കാർ ശ്രമിച്ചേക്കും. നികുതി വരുമാനം അടുത്ത വർഷം കുറയാനുണ്ടെന്ന സാധ്യത കണക്കിലെടുത്തും പ്രഖ്യാപനങ്ങളും ഉണ്ടായേക്കാം. വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിൽ സർക്കാർ കൂടുതൽ നടപടി സ്വീകരിച്ചേക്കും. അതേസമയം, അദാനിയുടെ കമ്പനി നേരിടുന്ന തകർച്ചയും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി വിവാദവും പാർലമെന്റിൽ ശക്‌തമായി ഉയർത്താനാണ് പ്രതിപക്ഷ നീക്കം. ഇക്കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് സർവകക്ഷി യോഗത്തിലും പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
Most Read: ‘ജോഡോ യാത്രക്ക് മികച്ച പ്രതികരണം’; ഏറ്റവും നല്ല അനുഭവമെന്ന് രാഹുൽ