അമൃത്‌സർ: കര്‍ഷകരെ ‘ഖാലിസ്‌ഥാനികളെ’ന്നും ‘ദേശവിരുദ്ധ’രെന്നും വിളിച്ച് അധിക്ഷേപിച്ച മന്ത്രിമാര്‍ മാപ്പ് പറയണമെന്ന് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍. കര്‍ഷകര്‍ക്ക് താല്‍പര്യമില്ലാത്ത നിയമങ്ങള്‍ പിന്‍വലിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്ര കാര്‍ഷിക ദ്രോഹ ബില്ലിനെതിരെ സമരമുഖത്തുള്ള കര്‍ഷകര്‍ ഖാലിസ്‌ഥാനികള്‍ ആണെന്നും ദേശ വിരുദ്ധരാണെന്നും കേന്ദ്ര മന്ത്രിമാര്‍ ആരോപിച്ചിരുന്നു.
‘പ്രതിഷേധിക്കുന്ന കര്‍ഷകരെ ‘ഖാലിസ്‌ഥാനികള്‍’, ‘ദേശവിരുദ്ധര്‍’ എന്ന് വിളിച്ച് അപകീര്‍ത്തിപ്പെടുത്തിയ മന്ത്രിമാര്‍ അവരോട് പരസ്യമായി മാപ്പ് പറയണം. പ്രക്ഷോഭത്തെ ഖാലിസ്‌ഥാനികളുടെയും രാഷ്‌ട്രീയ പാര്‍ട്ടികളുടെയും പേരു വിളിച്ച് കേന്ദ്രം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. കേന്ദ്രത്തിന് കര്‍ഷകരോട് വിയോജിപ്പുണ്ടെങ്കിലും അവരെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നത് നിര്‍ഭാഗ്യകരമാണ്’ -അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്റെ മനോഭാവത്തെയും അത്തരം പ്രസ്‌താവനകളെയും അപലപിക്കുന്നതായും കൃഷിക്കാരുടെ ശബ്‌ദം കേള്‍ക്കുന്നതിന് പകരം അവരുടെ ശബ്‌ദം തടയാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കൃഷിക്കാര്‍ക്ക് കാര്‍ഷിക നിയമങ്ങള്‍ ആവശ്യമില്ലെന്നും സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു.
Read also: സമരക്കാരിൽ ദേശവിരുദ്ധരില്ല, ഉണ്ടെങ്കിൽ അവരെ കേന്ദ്ര ഏജൻസികൾ പിടികൂടണം; കർഷകർ