എറണാകുളം: പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ അജ്‌ഞാതന്റെ ആക്രമണം. രക്ഷപെടാനായി ട്രെയിന് പുറത്തേക്ക് ചാടിയ മുളന്തുരുത്തി സ്വദേശിയുടെ തലക്ക് പരിക്കേറ്റു. കാഞ്ഞിരമറ്റത്ത് വെച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം.
മുളന്തുരുത്തിയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് ജോലിക്ക് പോകാനായി പുനലൂർ പാസഞ്ചറിൽ കയറിയതായിരുന്നു യുവതി. കംപാർട്മെന്റിൽ യുവതി മാത്രമാണ് ഉണ്ടായിരുന്നത്. ഈ സമയം ട്രെയിനിലേക്ക് ചാടിക്കയറിയ അജ്‌ഞാതൻ കംപാർട്മെന്റിന്റെ രണ്ട് വാതിലുകളും അടക്കുകയായിരുന്നു. കൈയ്യിൽ ഒരു സ്‌ക്രൂ ഡ്രൈവറുമായി എത്തിയ ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയും ആഭരണങ്ങൾ ഊരി വാങ്ങുകയും ചെയ്‌തു.
തുടർന്ന് യുവതിയെ ട്രെയിന്റെ ബാത്ത്‌റൂമിന്റെ ഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചത്. കുതറിയോടിയ യുവതി ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. തലക്ക് പരിക്കേറ്റ യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Also Read: യുപിയിൽ ഓക്‌സിജൻ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്‌ത യുവാവിനെതിരെ ക്രിമിനൽ കേസ്