ലക്‌നൗ: ഉന്നാവിൽ രണ്ട് പെൺകുട്ടികൾ വിഷം ഉള്ളിൽച്ചെന്ന് മരണപ്പെട്ട സംഭവത്തിൽ ചികിൽസയിൽ കഴിയുന്ന മൂന്നാമത്തെ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. എന്നാൽ, പെൺകുട്ടി പോലീസിനോട് സംസാരിക്കാനും സംഭവം വിവരിക്കാനും കഴിയുന്ന അവസ്ഥയിൽ അല്ലെന്ന് കാൺപൂർ ഡെപ്യൂട്ടി ഐജി പ്രീതീന്ദർ സിംഗിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട് ചെയ്യുന്നു. പെൺകുട്ടിയുടെ ആരോഗ്യനില ഡോക്‌ട ർമാർ നിരന്തരം നിരീക്ഷിക്കുകയും ആവശ്യമായ ചികിൽസ നൽകുന്നുണ്ടെന്നും ഡിഐജി പറഞ്ഞു.
13, 16, 17 വയസുള്ള പെണ്‍കുട്ടികളെ ഉന്നാവിലെ ഗോതമ്പ് പാടത്താണ് അബോധാവസ്‌ഥയില്‍, കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ ബുധനാഴ്‌ച കണ്ടെത്തിയത്. രണ്ട് പെണ്‍കുട്ടികളെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൂന്നാമത്തെ പെണ്‍കുട്ടിയാണ് കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയുന്നത്.
അസോഹ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ആറ് ഉന്നത ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ രണ്ട് പേരെയാണ് ഇതുവരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ രണ്ടാം പ്രതി പ്രായപൂർത്തിയാവാത്ത ആളാണെന്ന വാദം പോലീസ് തള്ളി. ഇയാളുടെ ആധാർ വിവരങ്ങൾ പരിശോധനക്ക് വിധേയമാക്കിയതോടെ ഈ വാദം പൊളിഞ്ഞു. രണ്ട് പേരെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിടാനാണ് കോടതിയുടെ ഉത്തരവ്.
Read Also: ‘ഹോഷൻഗാബാദി’ന്റെ പേരും മാറ്റി; ഇനിമുതൽ ‘നർമദാപുരം’