ഭോപ്പാൽ: പുനർനാമകരണം ചെയ്യപ്പെട്ട നഗരങ്ങളുടെ പട്ടികയിലേക്ക് ഒന്ന് കൂടി. മധ്യപ്രദേശിലെ ‘ഹോഷൻഗാബാദ്’ ഇനിമുതൽ അറിയപ്പെടുക ‘നർമദാപുരം’ എന്ന പേരിൽ. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് പേരുമാറ്റ പ്രഖ്യാപനം നടത്തിയത്.
ഹോഷൻഗാബാദിൽ നർമദ ജയന്തി പരിപാടിയോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് നഗരത്തിന്റെ പേര് മാറ്റിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന് പ്രൊപ്പോസൽ നൽകുമെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
നഗരത്തിന്റെ പേര് മാറ്റിയതിൽ സന്തോഷമാറിയിച്ച് പ്രോ ടേം സ്‌പീക്കർ രാമേശ്വർ ശർമയും രംഗത്തെത്തി. ചരിത്ര നിമിഷം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഇതൊരു ചരിത്ര മുഹൂർത്തമാണ്. പ്രദേശം ആക്രമിച്ച ഹോഷാങ് ഷാ എന്ന അക്രമകാരിയിൽ നിന്ന് മാ നർമദയുടെ പേരിൽ നഗരത്തെ നാമകരണം ചെയ്‌തതിൽ സന്തോഷമാണ്,’ രാമേശ്വർ ശർമ പറഞ്ഞു.
അതേസമയം നർമദാ നദിക്കരയിൽ സിമന്റ്, കോൺക്രീറ്റ് പണികൾ അനുവദിക്കില്ല എന്നതാണ് സംസ്‌ഥാന സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി ചടങ്ങിൽ അറിയിച്ചു.
Read Also: നീതി ആയോഗ് ഭരണസമിതി കേന്ദ്രസർക്കാർ പുനഃസംഘടിപ്പിച്ചു; തലവനായി പ്രധാനമന്ത്രി