ന്യൂഡെൽഹി: ഉത്തർപ്രദേശ് ഭരണകൂടം ഭരണഘടനയെ പരിഹസിക്കുകയാണെന്ന് കുറ്റപ്പെടുത്തി മൂന്ന് മുൻ സുപ്രീം കോടതി ജഡ്‌ജിമാർ ഉൾപ്പടെ 12 പ്രമുഖർ രംഗത്ത്. മുഹമ്മദ് നബിയെക്കുറിച്ചുള്ള ബിജെപി നേതാക്കളുടെ പരാമർശത്തിൽ പ്രതിഷേധിച്ച മുസ്‌ലിം പൗരൻമാർക്കെതിരെ സംസ്‌ഥാന അധികാരികൾ നടത്തുന്ന അക്രമത്തിനും അടിച്ചമർത്തലിനും എതിരെ സുപ്രീം കോടതി ഇടപെടണമെന്ന് ഇവർ ആവശ്യപ്പെട്ടു.
പ്രതിഷേധക്കാരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നത് ‘നിയമവാഴ്‌ചയുടെ അസ്വീകാര്യമായ അട്ടിമറി’ ആണെന്ന് സുപ്രീം കോടതിക്ക് നൽകിയ കത്തിൽ പ്രത്യേകം വിശേഷിപ്പിക്കുകയും സ്വമേധയാ കോടതി ഇടപെടണമെന്ന് അഭ്യർഥിക്കുകയും ചെയ്‌തു.
മുൻ സുപ്രീം കോടതി ജഡ്‌ജിമാരായ ബി സുദർശൻ റെഡ്ഡി, വി ഗോപാല ഗൗഡ, എകെ ഗാംഗുലി എന്നിവർക്ക് പുറമെ മൂന്ന് മുൻ ഹൈക്കോടതി ജഡ്‌ജിമാരും ആറ് അഭിഭാഷകരും ജൂൺ 14ന് നൽകിയ കത്തിൽ ഒപ്പിട്ടിട്ടുണ്ട്.
സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി വക്‌താവ് നൂപുർ ശർമയുടെ പ്രവാചകനെക്കുറിച്ചുള്ള വിവാദ പരാമർശത്തെത്തുടർന്ന് ജൂൺ 10ന് നടന്ന പ്രതിഷേധത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് പ്രയാഗ്‌രാജ് ഡെവലപ്‌മെന്റ് അതോറിറ്റി ഞായറാഴ്‌ച ജാവേദ് അഹമ്മദിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു. സഹാറൻപൂരിലും ഇതേ നടപടി തുടർന്നിരുന്നു.
ജൂൺ 10ന് നടന്ന പ്രതിഷേധത്തിൽ എട്ട് ജില്ലകളിൽ നിന്നായി 333 പേരെ ഉത്തർപ്രദേശ് പോലീസ് അറസ്‌റ്റ് ചെയ്യുകയും 13 എഫ്ഐആറുകൾ രജിസ്‌റ്റർ ചെയ്യുകയും ചെയ്‌തു.
Most Read: കന്റോൺമെന്റ് ഹൗസിൽ പ്രതിഷേധം; ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ