ലക്‌നൗ : ജൂൺ 1ആം തീയതി മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ച് ഉത്തർപ്രദേശ്. 600ൽ താഴെ കോവിഡ് ആക്‌ടീവ് കേസുകൾ ഉള്ള ജില്ലകൾക്കാണ് ഇളവുകൾ നൽകുക. അതേസമയം ലക്‌നൗ, നോയിഡ, ഗാസിയാബാദ് തുടങ്ങിയ വലിയ നഗരങ്ങളിൽ നിലവിലെ നിയന്ത്രണം തുടരും.
സംസ്‌ഥാനത്ത് നിലവിൽ 600ൽ താഴെ മാത്രം കോവിഡ് കേസുകൾ നിലനിൽക്കുന്ന ജില്ലകളിൽ രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ മാർക്കറ്റുകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിൽ വാരാന്ത്യ കർഫ്യൂ തുടരുമെന്നും അധികൃതർ വ്യക്‌തമാക്കി. ഇളവുകൾ അനുവദിക്കുമെങ്കിലും അതിന്റെ പേരിൽ പ്രോട്ടോകാൾ ലംഘനം ഉണ്ടാവരുതെന്നും സർക്കാർ അറിയിച്ചു. എന്തെങ്കിലും തരത്തിലുള്ള നിയന്ത്രണ ലംഘനം കണ്ടെത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
കൂടാതെ മുൻനിര പ്രവർത്തകർ ഉൾപ്പെടുന്ന വകുപ്പുകൾക്ക് മുഴുവൻ ജീവനക്കാരെ വച്ചും, മറ്റ് സർക്കാർ വകുപ്പുകൾക്ക് 50 ശതമാനം ജീവനക്കാരെ വച്ചും പ്രവർത്തിക്കാമെന്ന് സർക്കാർ നിർദ്ദേശം നൽകി. ഒപ്പം തന്നെ സ്വകാര്യ ഓഫിസുകളും വ്യവസായ യൂണിറ്റുകളും തുറക്കാൻ അനുമതിയുണ്ട്. ഇവിടങ്ങളിലെല്ലാം ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ, പൾസ് ഓക്‌സിമീറ്ററുകൾ, ഹാൻഡ് സാനിറ്റൈസറുകൾ എന്നിവ സജ്‌ജീകരിക്കണമെന്നും അറിയിപ്പിൽ വ്യക്‌തമാക്കുന്നുണ്ട്.
Read also : കുട്ടികൾക്കായി കേന്ദ്രത്തിന്റെ ധനസഹായ പദ്ധതി; വെറും വാഗ്‌ദാനം മാത്രമെന്ന് പ്രശാന്ത് കിഷോർ