ന്യൂഡെൽഹി: ഡെൽഹിയിലെ വായു മലിനീകരണത്തിന് കാരണം പാകിസ്‌ഥാനിൽ നിന്ന് വരുന്ന മലിന വായുവെന്ന് യുപി സർക്കാർ സുപ്രീം കോടതിയിൽ. യുപി സർക്കാരിന്റെ വാദത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. പാകിസ്‌ഥാനിലെ വ്യവസായങ്ങൾക്ക് കോടതി വിലക്ക് ഏർപ്പെടുത്തണം എന്നാണോ യുപി സർക്കാർ ആവശ്യപ്പെടുന്നത് എന്ന് സുപ്രീം കോടതി ചോദിച്ചു.
പാകിസ്‌ഥാനിൽ നിന്നുള്ള മലിനമായ വായു ഡെൽഹിയിലെ വായുവിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു എന്നായിരുന്നു യുപി സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്‌ജിത് കുമാർ കോടതിയിൽ വാദിച്ചത്. ഈ വാദത്തെയാണ് ചീഫ് ജസ്‌റ്റിസ് എൻവി രമണ വിമർശിച്ചത്.
സംസ്‌ഥാനത്തെ വ്യവസായ സ്‌ഥാപനങ്ങളിൽ നിന്നുവരുന്ന പുക കാറ്റിന്റെ ദിശയിൽ സഞ്ചരിക്കുന്നതാണ്. അതുകൊണ്ട് തന്നെ യുപിയിലെ മലിനമായ വായു ഡെൽഹിയിലേക്ക് പോകുന്നില്ല. രാജ്യ തലസ്‌ഥാനത്തെ മലിനീകരണത്തിൽ യുപിയിലെ വ്യവസായങ്ങൾക്ക് ഒരു പങ്കുമില്ലെന്ന് അഭിഭാഷകൻ രഞ്‌ജിത് കുമാർ വാദിച്ചു.
അന്തരീക്ഷ മലിനീകരണം തടയാൻ എയർ ക്വാളിറ്റി മാനേജ്‌മെന്റ് സമിതിയുടെ ഉത്തരവുകൾ നടപ്പിലാക്കാൻ കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും സുപ്രീം കോടതി നിർദ്ദേശം നൽകി. രാജ്യ തലസ്‌ഥാന മേഖലയിലും സമീപ പ്രദേശങ്ങളിലും കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് സ്വീകരിച്ച നടപടികളും ചീഫ് ജസ്‌റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള പ്രത്യേക ബെഞ്ച് പരിശോധിച്ചു. കേന്ദ്രം, ഡെൽഹി, ദേശീയ തലസ്‌ഥാന മേഖലയിലെ (എൻസിആർ) സംസ്‌ഥാനങ്ങൾ എന്നിവരോട് നിർദ്ദേശങ്ങൾ പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു.
Most Read: ഡെല്‍ഹി കലാപം; മാദ്ധ്യമങ്ങളെ വിലക്കിയ നടപടിക്കെതിരെ പാര്‍ലമെന്ററി സമിതി