കൊച്ചി: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ ട്രംപിന്റെ വിജയക്കൊടി ഇന്നത്തെ സ്വർണവിലയിലും കാര്യമായി പ്രതിഫലിച്ചു. സംസ്‌ഥാനത്ത് സ്വർണവില പവന് ഇന്ന് ഒറ്റയടിക്ക് 1320 രൂപയും ഗ്രാമിന് 165 രൂപയും കുറഞ്ഞു. ഇതോടെ പവൻ വില 57,600 രൂപയും ഗ്രാമിന് 7200 രൂപയുമായി.
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 140 രൂപ കൂപ്പുകുത്തി 6930 രൂപയിലെത്തി. കഴിഞ്ഞവാരം സെഞ്ചറിയും കടന്ന് മുന്നേറിയ വെള്ളിവില ഗ്രാമിന് ഇന്നുമാത്രം മൂന്ന് രൂപ താഴ്‌ന്ന് 99 രൂപയുമായി. യുഎസിൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയക്കൊടി പാറിച്ചതോടെ ഡോളറിന്റെ മൂല്യം ഉയർന്നതും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനികുതി കുതിച്ചതും ക്രിപ്‌റ്റോകറൻസികൾ റെക്കോർഡ് തേരോട്ടം ആരംഭിച്ചതുമാണ് രാജ്യാന്തര തലത്തിൽ തന്നെ സ്വർണവില താഴാൻ വഴിയൊരുക്കിയത്.
കഴിഞ്ഞയാഴ്‌ച ഔൺസിന് 2790 ഡോളർ എന്ന റെക്കോർഡ് ഉയരംതൊട്ട രാജ്യാന്തര സ്വർണവില ഇന്നൊരുവേള 2647 ഡോളറിലേക്ക് തകർന്നടിഞ്ഞു. നിലവിൽ 2688 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കേന്ദ്രസർക്കാർ ഇക്കഴിഞ്ഞ ജൂലൈയിൽ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതിന് പിന്നാലെ സ്വർണവില പവന് 4000 രൂപയോളം ഇടിഞ്ഞിരുന്നു.
അതിനുശേഷം ഒറ്റദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വീഴ്‌ചയാണ് ഇന്നത്തേത്. ഒക്‌ടോബർ 18ന് ശേഷം സംസ്‌ഥാനത്ത് പവൻ വില 58,000 രൂപയ്‌ക്ക് താഴെയെത്തിയതും ആദ്യം. ഒക്‌ടോബർ 31ലെ പവന് 59,640 രൂപയും ഗ്രാമിന് 7455 രൂപയുമാണ് കേരള ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വില.
സ്വർണാഭരണത്തിന് 3% ജിഎസ്‌ടിയുണ്ട്. 53.10 രൂപയാണ് ഹോൾമാർക്ക് ഫീസ്. പുറമെ പണിക്കൂലിയും നൽകണം. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. സാധാരണ ശരാശരി ഇത് 5-10 ശതമാനമാണ്. ബ്രാൻഡഡ് ജ്വല്ലറികൾക്ക് 20-30 ശതമാനമൊക്കെയാകാം. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല.
Most Read| രാജ്യത്തിനായുള്ള പോരാട്ടം തുടരുമെന്ന് കമല; ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു