മിനിയാപൊളിസ്: യുഎസ് പോലീസ് അതിദാരുണമായി കൊലപ്പെടുത്തിയ കറുത്ത വർഗക്കാരൻ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതക കേസിൽ നീതി ആവശ്യപ്പെട്ട് മിനിയാപൊളിസ് നഗരത്തിൽ ഞായറാഴ്‌ച ആയിരക്കണക്കിന് ആളുകൾ പ്രതിഷേധിച്ചു. ചുവന്ന റോസാപ്പൂക്കളിൽ പൊതിഞ്ഞ ഒരു ശവപ്പെട്ടിയും വഹിച്ചു കൊണ്ടായിരുന്നു പ്രതിഷേധകർ തെരുവിലിറങ്ങിയത്.
കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്‌ഥന്റെ വിചാരണ നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് പ്രതിഷേധം നടന്നത്. തീർത്തും സമാധാനപരമായാണ് പ്രതിഷേധകർ സമരം നടത്തിയത്. റാലിയിൽ മൗനം പാലിച്ച പ്രവർത്തകർ ‘നീതിയില്ല, സമാധാനമില്ല’ എന്ന മുദ്രാവാക്യം മുഴക്കി.
2020 മെയ് 25നാണ് ലോകത്തെ നടുക്കിയ ക്രൂരത അരങ്ങേറിയത്. 46കാരനായ ജോർജ് ഫ്‌ളോയിഡ് എന്ന കറുത്ത വർഗക്കാരനെ വ്യാജ കറൻസി കൈവശം വെച്ചുവെന്ന കുറ്റം ആരോപിച്ച് പോലീസുകാർ കൊലപ്പെടുത്തുകയായിരുന്നു. പ്രതിയായ ഡെറെക് ഷോവിൻ എന്ന പോലീസ് ഉദ്യോഗസ്‌ഥൻ ഫ്‌ളോയിഡിന്റെ കഴുത്തിൽ മുട്ടുകുത്തി ശ്വാസം മുട്ടിച്ചപ്പോഴാണ് മരണം സംഭവിച്ചത്.
തനിക്ക് ശ്വാസം മുട്ടുന്നെന്ന് പല തവണ യാചിച്ചിട്ടും ഫ്‌ളോയിഡിനെ മോചിപ്പിക്കാൻ ഉദ്യോഗസ്‌ഥർ തയാറായില്ല. തോമസ് കെ ലെയ്‌ൻ, ടൗ താവോ, ജെ അലക്‌സാണ്ടർ കുവെംഗ് എന്നിവരാണ് കുറ്റാരോപിതരായ മറ്റു പോലീസ് ഉദ്യോഗസ്‌ഥർ.
വംശീയതക്കും പോലീസിന്റെ ക്രൂരതക്കും എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്‌ഥരെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്‌തിരുന്നു. രണ്ടാം ഡിഗ്രി കൊലപാതകം, നരഹത്യ എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് ഡെറെക് ഷോവിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.
ഫ്‌ളോയിഡിന്റെ അവസാന വാക്കുകളായ ‘I Can’t Breath’ (എനിക്ക് ശ്വാസം മുട്ടുന്നു) അച്ചടിച്ച ബാനർ ഉയർത്തി പിടിച്ചുകൊണ്ട് പ്രതിഷേധകർ പ്രാദേശിക സർക്കാരിന്റെ ഇരിപ്പിടമായ ഹെന്നെപിൻ കൗണ്ടി ഗവൺമെന്റ് സെന്ററിന് ചുറ്റും മാർച്ച് നടത്തി. പ്രതിയുടെ വിചാരണ വേളയിൽ പ്രതിഷേധങ്ങൾ ശക്‌തമാകുമോ എന്ന സംശയം കാരണം കോടതിയുടെ പരിസരത്ത് വൻ സൈനിക സന്നാഹം ഒരുക്കിയിട്ടുണ്ട്. സുരക്ഷക്കായി ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്‌ഥരെയും ദേശീയ ഗാർഡ് അംഗങ്ങളെയുമാണ് വിന്യസിച്ചിരിക്കുന്നത്.
ഡെറെക് ഷോവിൻ കുറ്റമുക്‌തനാകുമെന്ന ആശങ്ക പ്രതിഷേധകർ പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ, തുടർ നടപടികളല്ലാതെ മറ്റൊന്നും സംഭവിക്കില്ലെന്ന് അധികൃതർ ഉറപ്പ് നൽകി. വിചാരണ വാദങ്ങൾ മാർച്ച് 29നാണ് ആരംഭിക്കുക ഏപ്രിലോടെ കേസിൽ വിധിയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: രാജ്യത്ത് ഈസ്‌റ്റ് ഇന്ത്യാ കമ്പനി ഭരണം ആവര്‍ത്തിക്കുന്നു; അഖിലേഷ് യാദവ്