ലക്‌നൗ: ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ വീണ്ടും ബ്രിട്ടീഷ് ഈസ്‌റ്റ് ഇന്ത്യാ കമ്പനി ഭരണം ആവര്‍ത്തിക്കുന്നു എന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഡെൽഹിയിലെ കര്‍ഷക പ്രക്ഷോഭം നൂറ് ദിവസം പിന്നിട്ട പശ്‌ചാത്തലത്തിലാണ് അഖിലേഷിന്റെ വിമർശനം.
‘കര്‍ഷകരുടെ വരുമാനം ഇരട്ടിയാകില്ലെന്ന കാര്യം ഉറപ്പാണ്. ഇതുവരെ അവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന വരുമാനം വരെ ഇല്ലാതാകും. ബ്രിട്ടീഷുകാര്‍ ഈസ്‌റ്റ് ഇന്ത്യാ കമ്പനിയെ ഉപയോഗിച്ച് ഇന്ത്യയില്‍ കമ്പനി ഭരണം നടപ്പിലാക്കിയ പോലെയാണ് ബിജെപി സര്‍ക്കാരിന്റെ നിലവിലെ ഭരണം’, അഖിലേഷ് പറഞ്ഞു.
കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ തങ്ങൾക്ക് ആവശ്യമില്ലെന്ന് വ്യക്‌തമാക്കി ആയിരക്കണക്കിന് കര്‍ഷകര്‍ പ്രതിഷേധം നയിക്കുമ്പോള്‍ ആ നിയമങ്ങള്‍ പിന്‍വലിക്കാന്‍ ശ്രമിക്കേണ്ട സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നിയമം നടപ്പാക്കുമെന്ന വാശിയിലാണെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം നവംബർ 27ആം തീയതി മുതൽ ഡെൽഹി അതിർത്തികളിൽ ആരംഭിച്ച സമരത്തിന് പിന്നാലെ 11 തവണയാണ് കേന്ദ്രസർക്കാരുമായി കർഷക സംഘടനകൾ ചർച്ച നടത്തിയത്.
എന്നാൽ കർഷകരുടെ ആവശ്യം അംഗീകരിക്കാൻ തയ്യാറാകാഞ്ഞതോടെയാണ് ചർച്ചകൾ പരാജയപ്പെട്ടത്. കഴിഞ്ഞ ജനുവരി 22ആം തീയതി നടത്തിയ അവസാന ചർച്ചയും പരാജയപ്പെട്ടതോടെ റിപ്പബ്ളിക് ദിനത്തിൽ കർഷകർ ട്രാക്‌ടർ റാലി നടത്തി. തുടർന്ന് ചെങ്കോട്ടയിലും മറ്റും ഉണ്ടായ സംഘർഷത്തിൽ നിരവധി ആളുകളെ പോലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.
Read also: ‘ആഗോളതലത്തിൽ ഇന്ത്യയുടെ പാരമ്പര്യത്തിന് ഏറ്റവും വലിയ ഭീഷണി മതേതരത്വം’; യോഗി ആദിത്യനാഥ്