സെയിന്റ് പോൾ: ആഗോളതലത്തിൽ പ്രതിഷേധം ഉയർന്ന അമേരിക്കയിലെ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ മൂന്ന് മുൻ മിനിയാപൊളിസ് പോലീസ് ഉദ്യോഗസ്‌ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തി. തോമസ് കെ ലെയ്‌ൻ (36), ടൗ താവോ (28), ജെ അലക്‌സാണ്ടർ കുവെംഗ് (38) എന്നിവരെ ഒരു മാസം നീണ്ട വിചാരണക്ക് ശേഷമാണ് കുറ്റക്കാരെന്ന് വിധിച്ചിരിക്കുന്നത്.
ജോർജ് ഫ്‌ളോയിഡിനെ ഡെറക് ഷോവിൻ എന്ന മുഖ്യപ്രതിയായ ഓഫിസർ ആക്രമിക്കുമ്പോൾ തടയാൻ ശ്രമിക്കാത്തതാണ് താവോ, കുവെംഗ് എന്നീ ഉദ്യോഗസ്‌ഥർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഫ്ളോയിഡിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ മുൻ പോലീസ് ഓഫിസർ ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വർഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്.
എട്ട് സ്‌ത്രീകളും നാല് പുരുഷന്മാരും അടങ്ങുന്ന ജൂറി രണ്ട് ദിവസങ്ങളിലായി 13 മണിക്കൂർ ചർച്ച നടത്തിയ ശേഷമാണ് കേസിൽ മൂന്ന് മുൻ ഉദ്യോഗസ്‌ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവർക്കെതിരായ എല്ലാ കുറ്റങ്ങളും ജൂറി ശരിവെക്കുകയും ചെയ്‌തു. ഇവരുടെ ശിക്ഷ പിന്നീട് വിധിക്കും.
2020 മെയ് 25നാണ് ലോകത്തെ നടുക്കിയ ക്രൂരത അരങ്ങേറിയത്. 46കാരനായ ജോർജ് ഫ്‌ളോയിഡ് എന്ന കറുത്ത വർഗക്കാരനെ വ്യാജ കറൻസി കൈവശം വെച്ചുവെന്ന കുറ്റം ആരോപിച്ച് പോലീസുകാർ കൊലപ്പെടുത്തുകയായിരുന്നു. പ്രതിയായ ഷോവിൻ എന്ന പോലീസ് ഉദ്യോഗസ്‌ഥൻ ഫ്‌ളോയിഡിന്റെ കഴുത്തിൽ മുട്ടുകുത്തി ശ്വാസം മുട്ടിച്ചപ്പോഴാണ് മരണം സംഭവിച്ചത്.
വംശീയതക്കും പോലീസിന്റെ ക്രൂരതക്കും എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്‌ഥരെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്‌തിരുന്നു. രണ്ടാം ഡിഗ്രി കൊലപാതകം, നരഹത്യ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഡെറക് ഷോവനെ അറസ്‌റ്റ് ചെയ്‌തത്.
Most Read: ലോകത്തെ മൂന്നിലൊന്ന് ശുദ്ധജല മൽസ്യങ്ങളും വംശനാശ ഭീഷണിയിലെന്ന് പഠനം