വാഷിങ്ടൺ: അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതക ദൃശ്യം ഫോണിൽ പകർത്തിയ പെൺകുട്ടിക്ക് പുലിറ്റ്‌സർ പ്രൈസിൽ പ്രത്യേക പുരസ്‌കാരം. ഡാർനെല്ല ഫ്രേസിയർ എന്ന പതിനെട്ട് വയസുകാരിയാണ് പുരസ്‌കാരത്തിന് അർഹയായത്. ലോകത്ത് നടക്കുന്ന പോലീസ് ക്രൂരതകൾക്കെതിരെ വിരൽചൂണ്ടാൻ പ്രചോദനമാകുന്നതാണ് ഫ്രേസിയർ പകർത്തിയ വീഡിയോ എന്ന് പുലിറ്റ്‌സർ ബോർഡ് അംഗം പറഞ്ഞു.
ഡാർനെല്ല ഫ്രേസിയർ തന്റെ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് അരുംകൊല ലോകമറിയുന്നത്. വ്യാജ കറൻസി കൈവശം വെച്ചെന്ന് ആരോപിച്ചാണ് 2020 മെയ് 25ന് ജോർജ് ഫ്‌ളോയിഡിനെ ഡെറിക് ഷോവ് എന്ന വെള്ളക്കാരനായ പോലീസ് കാൽമുട്ട് കൊണ്ട് കഴുത്തു ഞെരിച്ച് കൊന്നത്. മിനസോട്ടയിലെ മിനിയാപൊളിസ് നഗരത്തിൽ നടന്ന സംഭവം ലോകമെങ്ങും വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്.
പതിറ്റാണ്ടുകൾക്ക് ശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ പ്രതിഷേധമാണ് ഫ്ളോയിഡിന്റെ കൊലപാതകത്തിന് ശേഷം അരങ്ങേറിയത്. അതിനൊപ്പം ലോകരാജ്യങ്ങളിൽ എല്ലാം തന്നെ ഇതിനെതിരെ ‘ബ്ളാക്ക് ലീവ്‌സ് മാറ്റേഴ്‌സ്’ എന്ന ക്യാംപെയിനും ആരംഭിച്ചിരുന്നു.
ഡെറിക് കുറ്റക്കാരനാണെന്ന് ഇതിനോടകം തന്നെ തെളിഞ്ഞിരുന്നു. ഇയാളുടെ ശിക്ഷാവിധി ഹെൻപിൻ കൗണ്ടി ഡിസ്ട്രിക്‌ട് കോടതി ജൂൺ പതിനാറിനാണ് വിധിക്കുക.
Also Read: ഐഷ സുൽത്താനക്ക് ഐക്യദാർഢ്യം; ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി