ഇസ്‌ലാമാബാദ്: അഫ്‌ഗാനിലെ തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിനായി അമേരിക്കൻ സൈന്യത്തിനും, സിഐഎക്കും പാകിസ്‌ഥാനിലെ സൈനിക ബേസുകൾ വിട്ടു നൽകില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ‘ഞങ്ങൾ ഏതെങ്കിലും സൈനിക താവളങ്ങൾ ആർക്കും അനുവദിക്കാൻ പോകുന്നില്ല, അഫ്‌ഗാനെതിരെ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങൾ ഇവിടെ നിന്നും നടത്തുകയുമില്ല’, ഇമ്രാൻ ഖാൻ നിലപാട് വ്യക്‌തമാക്കി.
അഫ്‌ഗാനിൽ നിന്ന് അമേരിക്കൻ സേന പിൻമാറിയതിനെ തുടർന്ന് അതിർത്തി കടന്നുള്ള തീവ്രവാദ വിരുദ്ധ ദൗത്യങ്ങൾക്കായി അമേരിക്കൻ സൈന്യം പാക് സൈനിക ബേസുകൾ ഉപയോഗിക്കുമെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് വാർത്തകൾ നിഷേധിച്ചുകൊണ്ട് ഇമ്രാൻ ഖാൻ തന്നെ നേരിട്ടെത്തിയത്.
പ്രമുഖ ചാനലായ എച്ച്ബിഒയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാൻ വിഷയത്തിൽ തന്റെ നിലപാട് വ്യക്‌തമാക്കിയത്. 2004 മുതൽ അഫ്‌ഗാനിലെ തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിനായി പാക് സൈനിക ബേസുകൾ അമേരിക്ക ഉപയോഗിച്ച് തുടങ്ങിയിരുന്നു. ഡ്രോൺ ഓപ്പറേഷനുകൾ, അതിർത്തിയിലൂടെ ഉള്ള മറ്റ് സൈനിക നീക്കങ്ങൾ എന്നിവ ഇക്കാലങ്ങളിൽ നടന്നിരുന്നു. എന്നാൽ പിന്നീട് പാക് സർക്കാർ ഇതിനുള്ള അനുമതി നിഷേധിച്ചു.
അഫ്‌ഗാനിസ്‌ഥാനിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി അമേരിക്കയ്‌ക്ക് സൈനിക താവളങ്ങൾ നൽകാനുള്ള സാധ്യത നേരത്തെ പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയും തള്ളിക്കളഞ്ഞിരുന്നു. അഫ്‌ഗാനിൽ നിന്ന് പിൻമാറിയ ശേഷം അമേരിക്കൻ സൈന്യത്തിന് സൈനിക താവളങ്ങൾ നൽകേണ്ടതില്ലെന്ന പാകിസ്‌ഥാൻ സർക്കാരിന്റെ തീരുമാനത്തെ ഭീകര സംഘടനയായ താലിബാൻ സ്വാഗതം ചെയ്‌തു.
Read Also: ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ