ടെഹ്‌റാൻ: ഇറാന്റെ പുതിയ പ്രസിഡണ്ടായി രാജ്യത്തെ ജുഡീഷ്യറി തലവൻ ഇബ്രാഹീം റഈസി തിരഞ്ഞെടുക്കപ്പെട്ടു. 90 ശതമാനം വോട്ടുനേടിയാണ് റഈസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് എത്തുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ പിന്തുണയോടെ മൽസരിച്ചയാളാണ് ഇബ്രാഹിം റഈസി. മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന പേരിൽ അമേരിക്കൻ ഉപരോധം നേരിടുന്ന വ്യക്‌തി കൂടിയാണ് റഈസി.
യാഥാസ്‌ഥിതിക കക്ഷിക്കാരനായ ആമിര്‍ ഹുസൈന്‍ ഖാസി സാദിഹ് ഒരു മില്യൺ വോട്ടിലേറെ നേടി. നിലവിലെ പ്രസിഡണ്ട് ഹസന്‍ റൂഹാനിയുടെ പാര്‍ട്ടിക്കാരായ പ്രമുഖ നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിനെ തുടര്‍ന്ന് മൽസരിക്കാൻ കഴിയാതെ വന്നിരുന്നു. അഴിമതിവിരുദ്ധത ചൂണ്ടിക്കാട്ടിയാണ് റഈസി മല്‍സരരംഗത്തേക്ക് വന്നത്. പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വിശ്വസ്‌തനാണ് റഈസി.
വര്‍ഷങ്ങളായി സര്‍ക്കാര്‍ പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ച അദ്ദേഹം 2019ലാണ് നീതിന്യായ വകുപ്പ് മേധാവിയായി നിയമിതനായത്. 1980കളില്‍ ആയിരക്കണക്കിന് രാഷ്‌ട്രീയ തടവുകാരെ വധശിക്ഷക്ക് വിധിച്ച സംഭവത്തിന്റെയും 2009ലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം അടിച്ചമര്‍ത്തിയതിന്റെയും സൂത്രധാരനായിരുന്നു റഈസി.
രാഷ്‌ട്രീയ തടവുകാര്‍ക്ക് വധശിക്ഷ വിധിച്ച സംഭവങ്ങളെ തുടര്‍ന്നാണ് അമേരിക്ക മനുഷ്യാവകാശ ലംഘന കുറ്റം ചുമത്തി റഈസിക്ക് ഉപരോധം ഏര്‍പ്പെടുത്തിയത്. സര്‍ക്കാറിന് എതിരെ നിലപാടെടുത്ത അയ്യായിരം രാഷ്‌ട്രീയ തടവുകാരെ വധശിക്ഷക്ക് വിധിച്ച സംഭവത്തിലെ സൂത്രധാരനാണ് റഈസിയെന്ന് മനുഷ്യാവകാശ സംഘടനായ ആംനസ്‌റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
Read Also: മീഡിയവൺ തിരുത്താൻ അനുവദിച്ചില്ല: രാജ്യദ്രോഹകേസിൽ ഇന്ന് ‘ഐഷ’ ഉദ്യോഗസ്‌ഥർക്ക് മുന്നിൽ