കൊച്ചി: ദ്വീപ് ജനതയ്‌ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച ഐഷ, ഇന്ന് ലക്ഷദ്വീപിലെ അന്വേഷണ ഉദ്യോഗസ്‌ഥർക്ക് മുന്നിൽ ഹാജരാകും. മീഡിയവൺ ചാനലിന് നൽകിയ അഭിമുഖത്തിനിടെ ‘ബയോവെപ്പൺ കേന്ദ്രം, ദ്വീപിൽ ഉപയോഗിച്ചു’ എന്ന പ്രയോഗത്തിന്റെ പേരിലാണ് ഐഷയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കവരത്തി പോലീസ് കേസെടുത്തത്.
കേന്ദ്രം ലക്ഷദ്വീപിൽ ബയോവെപ്പൺ അഥവാ ജൈവായുധം ഉപയോഗിച്ചു എന്ന തെറ്റായ പരാമർശത്തിൽ, തനിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുന്നതുവരെ തന്റെഭാഗം വിശദമാക്കാനോ തിരുത്തുകൊടുക്കാനോ മീഡിയവൺ തയ്യാറായില്ല എന്നാണ് ഐഷയുടെ വാദം.
അശ്രദ്ധകൊണ്ടോ പക്വതകുറവുകൊണ്ടോ ഐഷ ഉപയോഗിച്ച പ്രയോഗത്തിൽ അടങ്ങിയിരിക്കുന്ന ‘രാജ്യത്തെ ജനതക്ക് നേരെ രാജ്യംതന്നെ ജൈവായുധം പ്രയോഗിച്ചു‘ എന്ന ആശയം അപകടകരമായ പ്രസ്‌താവനയാണ്.
‘മാദ്ധ്യമചർച്ചകളിൽ പങ്കെടുത്ത് തഴക്കവും പഴക്കവും വന്നഒരാളല്ല ഞാൻ. 26 വയസുള്ള എന്റെ പരിമിതികളെകുറിച്ച് എനിക്ക് ഉത്തമ ബോധ്യമുണ്ട്. എന്റെ വാക്കിൽ പിഴവുണ്ടായിട്ടുണ്ട്. ഞാൻ ചർച്ചയിൽ പെങ്കെടുക്കുന്നത് മീഡിയവൺ ചാനലിൽ ഇരുന്നുകൊണ്ടുമല്ല. അതുകൊണ്ടു തന്നെ സാങ്കേതിക പ്രശ്‌നം കാരണം എനിക്ക് പലതും വ്യക്‌തമായി കേൾക്കാനും കഴിഞ്ഞിരുന്നില്ല. ഞാൻ പറഞ്ഞതിലെ ഗൗരവം എത്രമാത്രമാണെന്ന് പിന്നീട് ആ വീഡിയോ കണ്ടപ്പോൾ എനിക്ക് ബോധ്യമായിരുന്നു. ആ നിമിഷം മുതൽ അതായത് ജൂൺ 8 മുതൽ തന്നെ ചാനലുമായി ബന്ധപ്പെട്ട മിക്കവരെയും ഞാൻ വിളിക്കുന്നു. മെസേജ് അയക്കുന്നു. എന്റെ ഭാഗം വിശദീകരിക്കാൻ അവസരം കിട്ടിയില്ല. എനിക്കെതിരെ കേസെടുത്ത ശേഷമാണ് മീഡിയവൺ എന്റെ ഭാഗം പ്രസിദ്ധീകരിച്ചത്‘ –ഐഷ മലബാർ ന്യൂസിനോട് പറഞ്ഞു.
‘ഇതാണ് ഞാൻ പറഞ്ഞത്, മീഡിയവൺ ചതിക്കുകയായിരുന്നു എന്ന്. എന്റെ ഫേസ്ബുക് പോസ്റ്റിൽ ഞാനിത് വിശദമായി പറഞ്ഞിട്ടുണ്ട്. എന്റെ വായിന്നു വീണ വാക്കിന്റെ നിയമവശങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും പരിപാടിക്ക് ശേഷമെങ്കിലും എനിക്ക് പറഞ്ഞുതരികയും തിരുത്താനുള്ള അവസരം നൽകുകയും ചെയ്യേണ്ട ഒരു മാദ്ധ്യമ സ്ഥാപനം അത് ചെയ്തില്ലെന്നുമാത്രമല്ല, തിരുത്താനായി ഞാൻ എടുത്ത പരിശ്രമങ്ങളെ നിഷ്കരുണം നീട്ടികൊണ്ടുപോകുകയും എനിക്കെതിരെ രാജ്യദ്രോഹകേസ് വരികയും ചെയ്തു. എട്ടാം തീയതിയോ ഒൻപതാം തീയതി ഈ കേസ് എടുക്കുന്നതിന് മുൻപോ, ഇതേ ചാനലിൽ എന്റെ വിശദീകരണം വന്നിരുന്നെങ്കിൽ കേസുണ്ടാകുമായിരുന്നില്ല‘ –ഐഷ വിശദീകരിച്ചു.
ലക്ഷദ്വീപ് ബിജെപി പ്രസിഡണ്ട് സി അബ്ദുൾ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇന്ന് അറസ്റ്റുണ്ടാകില്ല എന്ന വിശ്വാസം ഐഷക്ക് ഉണ്ടങ്കിലും ഈ കേസ് ‘ആസൂത്രിതമാണെങ്കിൽ‘ മറ്റേതെങ്കിലും കേസുകൾ പുതുതായി സൃഷ്ടിച്ച് കോടതി ഉത്തരവിനെ ‘ബൈപാസ്‘ ചെയ്യാനുള്ള സാധ്യതകൾ ഇന്നോ അടുത്തദിവസങ്ങളിലോ ഉണ്ടായേക്കാമെന്ന് നിയമവിദഗ്ധർ ചൂണ്ടികാണിക്കുന്നുണ്ട്. എന്നാൽ, ചോദ്യം ചെയ്യലിന് ഹാജരാകുന്ന ദിവസം അറസ്റ്റ് ഉണ്ടായാൽ 50,000 രൂപയുടെ ബോണ്ടിൽ കീഴ്കോടതി ഐഷക്ക് ഇടക്കാല ജാമ്യം നൽകണം എന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Most Read: മോഹനന്‍ വൈദ്യരെ തിരുവനന്തപുരത്തെ ബന്ധു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി