കൊല്ലം: ഉത്ര വധക്കേസിൽ കോടതി ഈ മാസം 11ന് വിധി പറയും. കൊല്ലം അഡീ.സെഷൻസ് കോടതിയാണ് വിധി പറയുക. ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. സംഭവം നടന്ന് ഒന്നര വർഷം തികയുന്നതിന് മുൻപേ കേസിന്റെ വിധി വരുന്നത് ശ്രദ്ധേയമാണ്. പരമാവധി ശിക്ഷ സൂരജിന് വാങ്ങി നൽകാൻ പഴുതടച്ച അന്വേഷണം നടത്തിയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ മെയ് ആറിനാണ് ഉത്ര തന്റെ വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റ് മരിക്കുന്നത്. അതിന് മുന്‍പ് സൂരജിന്റെ വീട്ടില്‍ വച്ച് ഏപ്രില്‍ മാസത്തില്‍ ഉത്രക്ക് അണലിയുടെ കടിയേറ്റെങ്കിലും കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിച്ചതോടെ രക്ഷപെടുകയായിരുന്നു.
തുടര്‍ച്ചയായി രണ്ട് തവണ പാമ്പ് കടിയേറ്റത്തിൽ സംശയം തോന്നിയതോടെ ഉത്രയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് സൂരജ് ആസൂത്രണം ചെയ്‌ത കൊലപാതകം ആയിരുന്നു ഉത്രയുടെ മരണമെന്ന് തെളിഞ്ഞത്. പാമ്പ് പിടുത്തക്കാരനായ സുരേഷിന്റെ കയ്യില്‍ നിന്നാണ് സൂരജ് രണ്ട് തവണയും പാമ്പിനെ വാങ്ങിയത്.
Read also: അജയ് മിശ്രയെ പുറത്താക്കണം; രാഷ്‍ട്രപതിക്ക് കത്തയച്ച് കിസാൻ മോർച്ച