തിരുവനന്തപുരം: തലശ്ശേരിയിൽ മനസാക്ഷി വോട്ട് ചെയ്യാനുള്ള ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആഹ്വാനം തള്ളി കേന്ദ്രമന്ത്രി വി മുരളീധരൻ. സിഒടി നസീറിന് വോട്ട് ചെയ്യാനാണ് ബിജെപി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്. അത് അങ്ങനെ തന്നെയാണ്. ഒരു മനസാക്ഷിക്കുമല്ല വോട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ബിജെപിക്കാർക്ക് യാതൊരുവിധ ആശയക്കുഴപ്പങ്ങളും ഇല്ലെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയിൽ ജില്ലാ നേതൃത്വത്തേക്കാളും വലുതാണ് സംസ്‌ഥാന പ്രസിഡണ്ട്. അദ്ദേഹം പറഞ്ഞത് സിഒടി നസീറിന് വോട്ട് ചെയ്യാനാണ്, അതിനപ്പുറം ഒന്നും പറയാനില്ല, മുരളീധരൻ പറഞ്ഞു.
തലശ്ശേരിയിൽ എൽഡിഎഫിനും യുഡിഎഫിനും എതിരായി മനസാക്ഷിക്ക് വോട്ട് ചെയ്യാനായിരുന്നു ബിജെപി ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം പറഞ്ഞത്. ഇന്ത്യൻ ഗാന്ധിയൻ പാർട്ടി നേതാവ് സിഒടി നസീർ ബിജെപി പിന്തുണ നിരസിച്ച സാഹചര്യത്തിലായിരുന്നു പാർട്ടി തീരുമാനം. ഈ തീരുമാനമാണ് ഇപ്പോൾ കേന്ദ്രമന്ത്രി വി മുരളീധരൻ തള്ളിപ്പറഞ്ഞത്.
Read also: നിയമസഭാ തിരഞ്ഞെടുപ്പ്; അതിർത്തി മേഖലകളിൽ പരിശോധന കർശനമാക്കി