ന്യൂഡെൽഹി: കോവിഡ് വാക്‌സിനായി മുൻകൂട്ടി രജിസ്‌റ്റർ ചെയ്യലും സ്ളോട്ട് ബുക്ക് ചെയ്യലും ഇനി മുതൽ നിർബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ. 18 വയസും അതിന് മുകളിലുമുള്ള ആർക്കും അടുത്തുള്ള വാക്‌സിനേഷൻ സെന്ററിലെത്തി മുൻകൂട്ടി രജിസ്‌റ്റർ ചെയ്യാതെ തന്നെ വാക്‌സിൻ എടുക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പ്രതിരോധ കുത്തിവെപ്പിന്റെ വേഗത വർധിപ്പിക്കുന്നതിനും വാക്‌സിൻ സ്വീകരിക്കാനുള്ള മടി അകറ്റുന്നതിനുമാണ് പുതിയ തീരുമാനം.
ഗ്രാമപ്രദേശങ്ങളിൽ വാക്‌സിനേഷൻ മന്ദഗതിയിലാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. അതിനെ തുടർന്നാണ് പുതിയ തീരുമാനം എടുത്തത്. അതേസമയം കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം സംസ്‌ഥാനങ്ങൾ എങ്ങനെ നടപ്പിലാക്കും എന്നത് ശ്രദ്ധേയമാണ്. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിന് കേരളത്തിലടക്കം ബുക്കിങ് സംവിധാനം തുടരുമെന്നാണ് സൂചന.
ചില സംസ്‌ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ ആളുകൾ വാക്‌സിനെടുക്കാൻ വിമുഖത കാണിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജൂൺ 21 മുതൽ രാജ്യത്തെ 18 വയസിന് മുകളിലുള്ള 75 ശതമാനം പൗരൻമാർക്കും വാക്‌സിൻ സൗജന്യമായി കേന്ദ്ര സർക്കാർ തന്നെ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കേരളത്തിൽ ഇതിനകം 34 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിയെന്നും ഒൻപത് ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നറിയിച്ചത്. 40 വയസിന് മുകളിലുള്ളവർക്കെല്ലാം ജൂലായ് 15ഓടെ ആദ്യ ഡോസ് നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Read Also: കോവിഡ് ഡെൽറ്റ വകഭേദത്തിന് സ്‌പുട്‌നിക് വി ഫലപ്രദമെന്ന് റഷ്യ