കണ്ണൂർ: ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കളക്‌ടറുടെ ഉത്തരവ് നടപ്പിലാക്കില്ലെന്ന നിലപാടുമായി അധികൃതർ. ഉത്തരവ് പിൻവലിച്ചേക്കുമെന്ന് ദുരന്ത നിവാരണ സമിതി കോ-ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ അറിയിച്ചു. വാക്‌സിൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് പ്രാവർത്തികമല്ലെന്നും അവർ പറഞ്ഞു.
രോഗ്യ വ്യാപനം കുറയാത്ത പ്രദേശങ്ങളിലെ പരിശോധനാ നിരക്ക് വർധിപ്പിക്കുന്നതിന് വേണ്ടിയാണ് 28 മുതൽ വാക്‌സിനേഷന് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് കളക്‌ടർ ഉത്തരവിറക്കിയത്. വാക്‌സിനെടുക്കാൻ 72 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നായിരുന്നു ഉത്തരവ്. എന്നാൽ, കളക്‌ടർ ടിവി സുഭാഷിന്റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വാക്‌സിനേഷൻ ഡ്രൈവിനെ ഈ നീക്കം പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ അടക്കം വിമർശനം.
ദുരന്ത നിവാരണ സമിതി ഇന്നലെ യോഗം ചേർന്നെങ്കിലും കളക്‌ടർ തിരുവനന്തപുരത്ത് ഒരു യോഗത്തിൽ പങ്കെടുക്കാൻ പോയതിനാൽ ഉത്തരവ് പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. എന്നാൽ, ഉത്തരവ് പിൻവലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് യോഗത്തിൽ ഉന്നയിച്ചിരുന്നു. സർക്കാർ തലത്തിൽ മാത്രമാണ് സൗജന്യ ആർടിപിസിആർ പരിശോധന നടക്കുന്നത്. വാക്‌സിനായി നെട്ടോട്ടമോടുന്ന ജനങ്ങളെ കോവിഡ് പരിശോധനക്കായി കൂട്ടത്തോടെ സ്വകാര്യ ആശുപത്രികളിലേക്ക് നയിക്കുന്നതാണ് ഉത്തരവെന്ന് ആരോപണമുയർന്നിരുന്നു.
വാക്‌സിൻ എടുക്കുന്നവർക്ക് ആർടിപിസിആർ പരിശോധനക്കുള്ള കൂടുതൽ സൗകര്യമൊരുക്കുമെന്നും രോഗബാധിതരായവർ വാക്‌സിനെടുത്തൽ അതിന്റെ പ്രയോജനം ലഭിക്കില്ലെന്നുമാണ് കളക്‌ടറുടെ വിശിദീകരണം. നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് വാക്‌സിൻ വിതരണത്തിൽ മുൻഗണന നൽകണമെന്ന നിർദ്ദേശമാണ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായ ഉത്തരവായി ഇറങ്ങിയതെന്നും സൂചനയുണ്ട്.
Read Also: മുളന്തുരുത്തിയിൽ യുവാവിനെ കുത്തിക്കൊന്ന കേസ്; മൂന്ന് പേർ അറസ്‌റ്റിൽ